ജുമുഅ നമസ്‌കാരത്തിന് മുമ്പ് തായിഫില്‍ റോഡ് ക്രോസ് ചെയ്യുന്നതിനിടെയാണ് അതിവേഗത്തില്‍ വന്ന കാര്‍ ഇദ്ദേഹത്തെ ഇടിച്ചു തെറിപ്പിച്ചത്.
റിയാദ്: മലയാളി സൗദിയിൽ കാറിടിച്ച് മരിച്ചു. 'മൗലാന മദീന സിയാറ' ഏജൻസി ഉടമ കോഴിക്കോട് കൊടുവള്ളി സ്വദേശി ഖാദര്‍ മുസ്‌ലിയാര്‍ (50) ആണ് പടിഞ്ഞാറൻ പ്രവിശ്യയിലെ തായിഫില്‍ കാറിടിച്ച് മരിച്ചത്. സന്ദര്‍ശകരുമായി ചരിത്രസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹം കുടുംബത്തോടൊപ്പം തായിഫില്‍ എത്തിയത്. രണ്ട് ബസുകളിലായാണ് സന്ദര്‍ശകര്‍ എത്തിയത്.
ജുമുഅ നമസ്‌കാരത്തിന് മുമ്പ് തായിഫില്‍ റോഡ് ക്രോസ് ചെയ്യുന്നതിനിടെയാണ് അതിവേഗത്തില്‍ വന്ന കാര്‍ ഇദ്ദേഹത്തെ ഇടിച്ചു തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ മുകളിലേക്ക് തെറിച്ചു പോയ ഖാദര്‍ മുസലിയാര്‍ക്ക് ഗുരുതര പരിക്കേറ്റു. ഭാര്യയുടേയും മക്കളുടേയും മുന്നില്‍വെച്ചായിരുന്നു അപകടം. ചരിത്രസ്ഥലങ്ങളുടെ പ്രാധാന്യം സന്ദര്‍ശകര്‍ക്ക് വിശദീകരിച്ചുനല്‍കിയശേഷം റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുമ്പോള്‍ വാഹനം പാഞ്ഞുവരുന്നത് കണ്ട് പിന്നോട്ട് വരാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും അപകടം സംഭവിച്ചിരുന്നു. മൃതദേഹം തായിഫ് കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍.
Read also: സൗദി അറേബ്യയില്‍ മരുഭൂമിയിൽ കാണാതായ ആളെ മരിച്ച നിലയിൽ കണ്ടെത്തി
പ്രവാസി മലയാളി ബാലന്‍ ഉപയോഗശൂന്യമായ വെള്ളടാങ്കിൽ വീണ് മരിച്ചു
റിയാദ്: സൗദി തലസ്ഥാന നഗരത്തിൽ മലയാളി ബാലന്‍ ഉപയോഗശൂന്യമായ വെള്ളടാങ്കില്‍ വീണ് മരിച്ചു. കണ്ണൂര്‍ ഇരിക്കൂര്‍ പട്ടീല്‍ സ്വദേശി കിണാക്കൂല്‍ തറോല്‍ സകരിയ്യയുടെ മകന്‍ മുഹമ്മദ് സയാനാണ് (8)മരിച്ചത്. സ്കൂള്‍ അവധി ചെലവഴിക്കാന്‍ സന്ദര്‍ശക വിസയില്‍ ആഴ്ചകള്‍ക്ക് മുന്‍പ് റിയാദിലെത്തിയതായിരുന്നു സകരിയ്യയുടെ കുടുംബം.
താമസ കെട്ടിടത്തിനോട് ചേര്‍ന്നുള്ള ഉപയോഗ ശൂന്യമായ ടാങ്കില്‍ അബദ്ധത്തില്‍ കുട്ടി വീണതാണെന്നാണ് കരുതുന്നത്. സിവില്‍ ഡിഫന്‍സ് യൂണിറ്റെത്തി മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനു ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. സ്കൂള്‍ തുറക്കാനിരിക്കെ അടുത്ത മാസം ആദ്യത്തില്‍ നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അപകടം.
