കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ പരിശോധന നടത്തിവരവെ വെള്ളിയാഴ്ച രാത്രിയാണ് ഫൈസലിന്റെ മൃതദേഹം കൂടി കണ്ടെടുത്തത്. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം ബന്ധുക്കളെത്തി തിരിച്ചറിഞ്ഞു.

ദോഹ: ഖത്തറില്‍ രണ്ട് ദിവസം മുമ്പ് അപ്പാര്‍ട്ട്മെന്റ് കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരില്‍ ഒരു മലയാളിയും. മലപ്പുറം നിലമ്പൂര്‍ ചന്തക്കുന്ന സ്വദേശിയും ഖത്തറിലെ അറിയപ്പെടുന്ന കലാകാരനുമായ മുഹമ്മദ് ഫൈസല്‍ പാറപ്പുറവന്‍ (ഫൈസല്‍ കുപ്പായി - 48) ആണ് മരിച്ചത്. അപകടത്തില്‍ ഒരാള്‍ മാത്രമാണ് മരിച്ചതെന്നായിരുന്നു നേരത്തെ ലഭിച്ച വിവരം. എന്നാല്‍ ഫൈസലിന്റെ മൃതദേഹം കണ്ടെത്തിയതോടെ മരണസംഖ്യ രണ്ടായി.

ദോഹ അല്‍ മന്‍സൂറയില്‍ ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് നാല് നില അപ്പാര്‍ട്ട്മെന്റ് കെട്ടിടം തകര്‍ന്നുവീണത്. അന്നു തന്നെ ഒരു മരണം സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ പരിശോധന നടത്തിവരവെ വെള്ളിയാഴ്ച രാത്രിയാണ് ഫൈസലിന്റെ മൃതദേഹം കൂടി കണ്ടെടുത്തത്. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം ബന്ധുക്കളെത്തി തിരിച്ചറിഞ്ഞു.

നേരത്തെ ദീര്‍ഘകാലം സൗദി അറേബ്യയില്‍ പ്രവാസിയായിരുന്ന ഫൈസല്‍ രണ്ട് വര്‍ഷം മുമ്പാണ് ഖത്തറിലെത്തിയത്. ഖത്തറിലും അറിയപ്പെടുന്ന ഗായകനും ചിത്രകാരനുമായി നിറഞ്ഞുനിന്നിരുന്ന അദ്ദേഹത്തെ ബുധനാഴ്ച മുതല്‍ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കളും സുഹൃത്തുക്കളും അന്വേഷിച്ചുവരികയായിരുന്നു. അതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. പാറപ്പുറവന്‍ അബ്‍ദുസ്സമദിന്റെയും ഖദീജയുടെയും മകനാണ്. ഭാര്യ - റബീന. മക്കള്‍ - റന, നദ, മുഹമ്മദ് ഫെബിന്‍.

Read also: മറ്റൊരാളുടെ പേരിൽ വാടകക്കെടുത്ത മുറിയിൽ കിടന്ന് മരിച്ച പ്രവാസിയുടെ മൃതദേഹം അഞ്ചുമാസമായി മോർച്ചറിയിൽ