ലൈസൻസ് ഉൾപ്പെടെയുള്ള നിർബന്ധിത നടപടിക്രമങ്ങൾ പാലിക്കാതെയാണ് പാർക്ക് പ്രവർത്തിക്കാൻ അനുമതി നൽകിയതെന്ന് ഭരണ സമിതി ആരോപിച്ചു. സെക്രട്ടറിയെ മാറ്റണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്ന് പറഞ്ഞ ഭരണ സമിതി, വിഷയത്തിൽ ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകിയതായും അറിയിച്ചു.
കൊച്ചി: കിഴക്കമ്പലം പഴങ്ങനാട്ടെ ജംഗിൾ പാർക്കിൽ അഞ്ച് വയസ്സുകാരനായ മുഹമ്മദ് ആദം മുങ്ങിമരിച്ച സംഭവത്തിൽ പഞ്ചായത്ത് സെക്രട്ടറി ടി അജിക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് പഞ്ചായത്ത് ഭരണ സമിതി. ലൈസൻസ് ഉൾപ്പെടെയുള്ള നിർബന്ധിത നടപടിക്രമങ്ങൾ പാലിക്കാതെയാണ് പാർക്ക് പ്രവർത്തിക്കാൻ അനുമതി നൽകിയതെന്ന് ഭരണ സമിതി ആരോപിച്ചു. പാർക്ക് അധികൃതർ ലൈസൻസ് ആവശ്യപ്പെട്ട് സമീപിച്ചപ്പോൾ ഭരണ സമിതിയെ വിവരമറിയിക്കാതെയാണ് ലൈസൻസ് ആവശ്യമില്ലെന്ന് സെക്രട്ടറി വ്യക്തമാക്കിയതെന്നും ഇതിലൂടെ നിയമവിരുദ്ധമായി പ്രവർത്തനാനുമതി നൽകിയെന്നും ട്വന്റി 20 നേതൃത്വത്തിലുള്ള ഭരണ സമിതി ആരോപിക്കുന്നു.
വിവിധ വിഷയങ്ങളിൽ സെക്രട്ടറിയെതിരെ എട്ടിലധികം തവണ ഷോക്കോസ് നോട്ടീസ് നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും സെക്രട്ടറിയെ സർവീസിൽ നിന്ന് നീക്കണമെന്നും ട്വന്റി20 പ്രസിഡന്റ് സാബു എം ജേക്കബ് ആവശ്യപ്പെട്ടു. സെക്രട്ടറിയെ മാറ്റണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്ന് പറഞ്ഞ ഭരണ സമിതി, വിഷയത്തിൽ ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകിയതായും അറിയിച്ചു.
സ്ഥാപന ഉടമകൾക്കെതിരെ കുറ്റകരമായ നരഹത്യയ്ക്ക് കേസെടുക്കണമെന്ന് എറണാകുളം ജില്ലാ ശിശുക്ഷേമ സമിതി ആവശ്യപ്പെട്ടു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഗുരുതര വീഴ്ച ഉണ്ടായതായി സമിതി വിലയിരുത്തി. സംഭവ സ്ഥലം സന്ദർശിച്ച ശേഷം ജില്ലാ ശിശുക്ഷേമ സമിതി വൈസ് ചെയർമാൻ അഡ്വ. കെ എസ് അരുണ്‍കുമാർ തടിയിട്ടപറമ്പ് പൊലീസിൽ പരാതി നൽകി.
യാതൊരു ലൈസൻസും അംഗീകാരവും ഇല്ലാതെയാണ് പാർക്ക് പ്രവർത്തിച്ചിരുന്നതെന്ന് കണ്ടെത്തി. ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളും സെക്യൂരിറ്റി ജീവനക്കാരും ഉണ്ടായിരുന്നില്ല. അപകട സാധ്യതയുള്ള വെള്ളക്കെട്ടുകളും ചതുപ്പുകളും ചുറ്റി കയർ മാത്രം വലിച്ചുകെട്ടിയ നിലയിലായിരുന്നു. കുട്ടികൾ എത്തുന്ന പാർക്കെന്ന നിലയിൽ അടിസ്ഥാന സുരക്ഷാ മാനദണ്ഡങ്ങൾ പോലും പാലിച്ചിരുന്നില്ലെന്ന് ശിശുക്ഷേമ സമിതി വ്യക്തമാക്കി.
