സൗദി അറേബ്യയിലെ യാംബുവിൽ മലപ്പുറം സ്വദേശിയായ ഷമീർ ബാബു (44) ഹൃദയാഘാതം മൂലം മരിച്ചു. ശനിയാഴ്ച രാത്രി ഉറങ്ങാൻ കിടന്ന ഇദ്ദേഹത്തിന് പുലർച്ചെ നെഞ്ചുവേദന അനുഭവപ്പെടുകയും ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരണം സംഭവിക്കുകയുമായിരുന്നു. 15 വർഷമായി യാംബുവിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.

റിയാദ്: സൗദി അറേബ്യയിലെ യാംബുവിൽ മലപ്പുറം കിഴിശ്ശേരി ആലുംച്ചോട് സ്വദേശിയായ പ്രവാസി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. ആലും കണ്ടി വീട്ടിൽ പരേതനായ അഹമ്മദിന്റെ മകൻ ഷമീർ ബാബു (44) ആണ് ഞായറാഴ്ച പുലർച്ചെ മരണപ്പെട്ടത്. 

ശനിയാഴ്ച രാത്രി സുഹൃത്തുക്കളോടൊപ്പം ഭക്ഷണം കഴിച്ച് സന്തോഷത്തോടെ ഉറങ്ങാൻ കിടന്നതായിരുന്നു ഷമീർ. എന്നാൽ, പുലർച്ചെയോടെ കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ കൂടെയുള്ളവർ ആശുപത്രിയിൽ എത്തിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും യാത്രാ മധ്യേ തന്നെ മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ 15 വർഷത്തിലേറെയായി യാംബുവിൽ സെയിൽസ് വാഹന ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു ഇദ്ദേഹം. മൃതദേഹം നിലവിൽ യാംബു ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

നിയമനടപടികൾ പൂർത്തിയാക്കാൻ ജിദ്ദയിലുള്ള സഹോദരൻ മുജീബ് റഹ്‌മാൻ യാംബുവിൽ എത്തിയിട്ടുണ്ട്. നടപടികൾക്ക് ശേഷം മൃതദേഹം യാംബുവിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. മാതാവ്: ആമിനക്കുട്ടി, ഭാര്യ: ഉമ്മു ഹസ്‌നത്ത്, മക്കൾ: ലിയാ ഫാത്തിമ, ആയിഷ ലിൻഷ. സഹോദരങ്ങൾ: മുജീബ് റഹ്‌മാൻ, ജസീന, സലീന.