തൊഴില്‍ കരാര്‍ അവസാനിച്ചിട്ടും നാട്ടിലേക്ക് മടങ്ങാനാകാതെ യമനില്‍ കുടുങ്ങിയ മലയാളി കുടുംബം കടന്ന് പോയത് നിരവധി പ്രതിസന്ധികളിലൂടെ. യമനിൽ ഇന്ത്യൻ എംബസി സൗകര്യം ഇല്ലാത്തതായിരുന്നു പ്രധാന പ്രശ്നം. 

റിയാദ്: തൊഴില്‍ കരാര്‍ കഴിഞ്ഞിട്ടും നാട്ടിലേക്ക് തിരികെ മടങ്ങാനാകാതെ യമനില്‍ കുടുങ്ങിയ മലയാളി കുടുംബത്തിന് ഒടുവില്‍ ആശ്വാസം. തെക്കൻ യമനിലെ ഏതനിൽ സർക്കാർ നിയന്ത്രണത്തിലുള്ള സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്ത് വരികയായിരുന്ന ഇടുക്കി സ്വദേശിനിയായ അഞ്ജനയും കുഞ്ഞുമാണ് തൊഴിൽ കരാര്‍ അവസാനിച്ചിട്ടും നാട്ടിലേക്ക് മടങ്ങാനാകാതെ യമനില്‍ കുടുങ്ങിയത്.

ഏറെ പ്രതിസന്ധികള്‍ക്ക് ശേഷം സാമൂഹിക പ്രവർത്തകരുടെ ഇടപെടലിലാണ് ഇവർക്ക് എമർജൻസി പാസ് ലഭിച്ചത്. ഒമാനിലെ റൂവി കെഎംസിസി, സൗദിയിലെ റിയാദ്‌ കെഎംസിസി എന്നിവയുടെ കൂട്ടായ ശ്രമത്തിന്‍റെ ഫലമായാണ് ഇവര്‍ക്ക് സൗദി അറേബ്യയിലെ റിയാദ് ഇന്ത്യൻ എംബസി എമർജൻസി പാസ് നൽകിയത്. പാസ്പോർട്ട് കാലാവധി കഴിഞ്ഞതോടെയാണ് അഞ്ജനക്ക് നാട്ടിലേക്ക് മടങ്ങാൻ കഴിയാതിരുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 19ന് ജനിച്ച മകൻ ലിയോ ലിയാമിന് പാസ്പോർട്ട്‌ എടുക്കാനും ഇതുവരെ സാധിച്ചിരുന്നില്ല.

നിലവിൽ യമനിൽ ഇന്ത്യൻ എംബസി സൗകര്യം ഇല്ലാത്തതായിരുന്നു പ്രതിസന്ധികൾക്ക് കാരണം. മുമ്പ് ജിബൂട്ടിയിൽ പ്രവർത്തിച്ചിരുന്ന യമനിലെ ഇന്ത്യൻ എംബസി ഇപ്പോൾ യമനിലെ രാഷ്ട്രീയ സാഹചര്യത്തിൽ നിശ്ചലമാണ്. കോൺസുലർ സേവനങ്ങൾക്കായി സനായിൽ ഉണ്ടായിരുന്ന താൽക്കാലിക കേന്ദ്രവും അടച്ചു പൂട്ടി. അഞ്ജനയുടെ ഭർത്താവിന്‍റെ പാസ്പോർട്ടിന് കാലാവധി ഉണ്ടെങ്കിലും ഭാര്യയുടെയും കുട്ടിയുടെയും പാസ്പോർട്ട്‌ ഇല്ലാതെ കുടുംബത്തിന് ഒന്നിച്ച് നാട്ടിലേക്ക് മടങ്ങാൻ കഴിയാത്ത അവസ്ഥയായിരുന്നു. എമർജൻസി പാസ്പോർട്ട്‌ ലഭിക്കാന്‍ മന്ത്രിമാർ ഉൾപ്പെടെ നിരവധി പേരെ കുടുംബം സമീപിച്ചിരുന്നു. പിന്നീട് ഒമാനിലെ മസ്കറ്റ് ഇന്ത്യൻ എംബസിക്ക് ഇവർ സമർപ്പിച്ച അപേക്ഷ എംബസി തള്ളുകയും റിയാദ് എംബസിയെ സമീപിക്കാൻ ആവശ്യപ്പെടുകയും ചെയ്തതായി മസ്കത്തിലെ റൂവി കെഎംസിസി പ്രസിഡന്റ് റഫീഖ് ശ്രീകണ്ഠപുരം പറഞ്ഞു.

സൗദി കെഎംസിസി പ്രവർത്തകരുടെ നിർദേശത്തെ തുടർന്ന് റിയാദ്‌ കെഎംസിസി കണ്ണൂർ ജില്ല വെൽഫെയർ വിങ് കൺവീനർ ഇർഷാദ്‌ കായക്കൂലിന്റെ പേരിൽ ‌ഈ വിഷയത്തിൽ ഇടപെട്ട്‌ പരിഹാരം കാണുന്നതിനു വേണ്ടി അധികാരപ്പെടുത്തി കോൺസുലേറ്റിൽ നിന്ന് കുടുംബം വക്കാലത്ത്‌ ‌ ഇഷ്യു ചെയ്യിപ്പിച്ചു. അതനുസരിച്ച് അദ്ദേഹത്തിന്റെ അപേക്ഷയിൽ ആണ് അഞ്ജനക്കും കുഞ്ഞിനും റിയാദിലെ ഇന്ത്യൻ എംബസി എമർജെൻസി പാസ്പോർട്ട്‌ അനുവദിച്ചത്.

ഒമാൻ റൂവി കെ.എം.സി.സി പ്രസിഡന്‍റ് റഫീഖ് ശ്രീകണ്ഠപുരം, സൗദി കെ.എം.സി.സി നേതാവ്‌ ഷാജി ആലപ്പുഴ, റിയാദ്‌ കെ.എം.സി.സി സെന്‍ട്രൽ കമ്മിറ്റി ചെയർമാൻ ‌യു.പി. മുസ്തഫ, റിയാദ്‌ കെ.എം.സി.സി കണ്ണൂർ ജില്ല വെൽഫെയർ വിങ് കൺവീനർ ഇർഷാദ്‌ കായക്കൂൽ എന്നിവരുടെ ശ്രമഫലമായാണ് എമർജൻസി പാസ്പോർട്ട്‌ ലഭിച്ചത്. യമൻ അധികൃതരുടെ സഹായത്താൽ ഇവർ നാട്ടിലേക്ക് പോകാൻ ആദ്യം ഒരു ശ്രമം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി താൽക്കാലിക യാത്രാ പാസ് നിർമിച്ചു നൽകാൻ യമൻ അധികൃതർ ശ്രമിച്ചങ്കിലും വിമാന അധികൃതർ അതുമായി യാത്ര അനുവദിച്ചില്ല.

ഇന്ത്യൻ പാസ്പോർട്ട്‌ ഇല്ലാതെ ഇന്ത്യയിലേക്ക് അയക്കാൻ നിർവാഹമില്ലെന്ന് വിമാന അധികൃതർ നിലപാട് എടുത്തതോടെ അന്ന് യാത്ര മുടങ്ങി. അഞ്ജനയുടെ യമൻ താമസവിസ സെപ്റ്റംബർ 21 വരെ ഉണ്ടെങ്കിലും തൊഴിൽ കോൺട്രാക്ട് അവസാനിച്ചതോടെ ജോലി ഇല്ലാതെയായിരുന്നു കുടുംബം യമനിൽ തുടർന്നിരുന്നത്. ഞായറാഴ്ച കിട്ടിയ എമർജ്ജൻസി പാസ്പോർട്ട്‌ ബസ് മാർഗം യമനിൽ എത്തിച്ചു നൽകി. കുടുംബത്തിന് ഒമാൻ വഴി നാട്ടിലേക്ക് മടക്കയാത്രയും ഒരുക്കുമെന്ന് കെഎംസിസി നേതാക്കൾ പറഞ്ഞു.