തൃശൂർ സ്വദേശി നിഷിൽ സദാനന്ദൻ അടുത്തയാഴ്ച നാട്ടിൽ പോകാനിരിക്കെയാണ് കുവൈത്തിൽ അപകടത്തിൽ മരിച്ചത്. റിഗ്ഗിൽ ജോലിക്കിടെ പ്രഷർ പൈപ്പ് പൊട്ടി ശക്തമായി തലക്ക് പിന്നിൽ വന്നടിച്ചതിനെത്തുടർന്നാണ് മരണം സംഭവിച്ചത്.  

കുവൈത്ത് സിറ്റി: കുവൈത്തിൽ അബ്ദലി പ്രദേശത്തെ എണ്ണ കിണറിൽ ഉണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ മരിച്ചതിന്‍റെ ഞെട്ടലിലാണ് കുവൈത്തിലെ മലയാളി സമൂഹം. തൃശൂർ സ്വദേശി നിഷിൽ സദാനന്ദൻ (40) കൊല്ലം സ്വദേശി സുനി സോളമൻ ( (43) എന്നിവരാണ് മരപ്പെട്ടത്. പരിക്കേറ്റ കാസർകോഡ് സ്വദേശിയായ മറ്റൊരു യുവാവ് തീവ്രപരിചണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്. കാസർകോഡ് സ്വദേശിയായ ജിജേഷ് കാടപ്പുറം (38) ആണ് ജഹ്‌റ ഹോസ്പിറ്റലിൽ ചികിത്സയിൽ തുടരുന്നത്.

ജോലിക്കിടെ അപകടം 

റിഗ്ഗിൽ ജോലിക്കിടെ പ്രഷർ പൈപ്പ് പൊട്ടി ശക്തമായി തലക്ക് പിന്നിൽ വന്നടിച്ചതിനെത്തുടർന്നാണ് മരണം സംഭവിച്ചത്. സുനിയും നിഷിലും അപകടസ്ഥലത്ത് വെച്ചു തന്നെ മരണപ്പെട്ടു. ജിജേഷിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചു. അപകട നില തരണം ചെയ്തതായാണ് റിപ്പോർട്ട്.

തൃശൂർ സ്വദേശി നിഷിൽ സദാനന്ദൻ അടുത്തയാഴ്ച നാട്ടിൽ പോകാനിരിക്കെയാണ് അപകടത്തിൽ മരിച്ചത്. 17ന് നാട്ടിലേക്കുള്ള ടിക്കറ്റെടുത്തിരുന്നു. നിഷിൽ സദാനന്ദന്‍റെ ഭാര്യ ഗർഭിണിയാണ്. 17ന് നാട്ടിൽ എത്തി ഗർഭിണിയായ ഭാര്യയുടെ കൂടെ അവധി ചിലവഴിക്കാനും 19ന് ശബരിമലയ്ക്ക് പോകണമെന്നും സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. അഞ്ചു വർഷത്തോളമായി നിഷിൽ കുവൈത്തിലെ റിഗ്ഗിലെ ജോലി ചെയ്ത് വരികയാണ്.