30 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് രണ്ടാഴ്ച മുൻപ് നാട്ടിലെത്തിയ ദമ്മാമിലെ നവയുഗം സാംസ്കാരികവേദി നേതാവ് ലാലു ശക്തികുളങ്ങര (54) ഹൃദയാഘാതം മൂലം കൊല്ലത്ത് നിര്യാതനായി. സാമ്പത്തിക പ്രതിസന്ധികൾ മറികടന്ന് കുടുംബത്തോടൊപ്പം ചേരാനായി ഫൈനൽ എക്സിറ്റിൽ മടങ്ങിയ അദ്ദേഹത്തിൻ്റെ അപ്രതീക്ഷിത വേർപാട് പ്രവാസി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി.

റിയാദ്: പ്രവാസം അവസാനിപ്പിച്ച് രണ്ടാഴ്ച മുമ്പ് നാട്ടിലേക്ക് മടങ്ങിയ ദമ്മാമിലെ നവയുഗം സാംസ്കാരികവേദി ഖോബാർ തുഖ്ബ മേഖല വൈസ് പ്രസിഡൻറ് ലാലു ശക്തികുളങ്ങര (54) ഹൃദയാഘാതം മൂലം നിര്യാതനായി. കൊല്ലം പെരിനാട് പണയം സീന ഭവനിൽ താമസക്കാരനായ അദ്ദേഹം വ്യാഴാഴ്ച രാത്രിയോടെയാണ് മരിച്ചത്.

30 വർഷത്തോളമായി പ്രവാസിയായിരുന്ന ലാലു, തുഖ്ബയിൽ സ്വന്തമായി ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ് നടത്തി വരികയായിരുന്നു. നവയുഗത്തിന്‍റെ ആരംഭകാലം മുതൽ സജീവ പ്രവർത്തകനായിരുന്ന അദ്ദേഹം മികച്ച സംഘാടകനും അറിയപ്പെടുന്ന ജീവകാരുണ്യ പ്രവർത്തകനുമായിരുന്നു. സൗമ്യമായ പെരുമാറ്റവും മികച്ച സൗഹൃദബന്ധങ്ങളും കാത്തുസൂക്ഷിച്ച ലാലുവിന്‍റെ അപ്രതീക്ഷിത വേർപാട് പ്രവാസി സമൂഹത്തിന് ദുഃഖമായി.

സാമ്പത്തിക പ്രതിസന്ധികൾ കാരണം കഴിഞ്ഞ ഏഴ് വർഷമായി നാട്ടിൽ പോകാൻ സാധിക്കാതെ പ്രയാസത്തിലായിരുന്ന അദ്ദേഹം, പ്രശ്നങ്ങളെല്ലാം പരിഹരിച്ച് കുടുംബത്തോടൊപ്പം കഴിയാനായി രണ്ടാഴ്ച മുമ്പാണ് ഫൈനൽ എക്സിറ്റിൽ നാട്ടിലേക്ക് മടങ്ങിയത്. സീനയാണ് ഭാര്യ. സ്കൂൾ വിദ്യാർത്ഥികളായ കൈലാസ്, ആകാശ് എന്നിവർ മക്കളാണ്. ലാലുവിെൻറ വേർപാടിൽ നവയുഗം കേന്ദ്ര കമ്മിറ്റിയും വിവിധ മേഖല കമ്മിറ്റികളും ആഴത്തിലുള്ള ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.