നേരത്തെ രണ്ട് വര്‍ഷത്തോളം രാജ്യത്ത് താമസിച്ചിരുന്ന ഇയാള്‍ക്ക് വിസാ കാലാവധി അവസാനിച്ചപ്പോള്‍ പുതുക്കാനായില്ല. 

മനാമ: തൊഴില്‍ വിസ പുതുക്കാനാവാത്തതിനാല്‍ തടികൊണ്ടുള്ള പെട്ടിയില്‍ ഒളിച്ച് ബഹറൈനിലേക്ക് കടന്നയാളെ പൊലീസ് പിടികൂടി. അനധികൃതമായി രാജ്യത്ത് പ്രവേശിച്ച് അഞ്ച് മാസത്തോളം താമസിച്ച് കഴിഞ്ഞാണ് ഇയാള്‍ പിടിയിലായത്.

നേരത്തെ രണ്ട് വര്‍ഷത്തോളം രാജ്യത്ത് താമസിച്ചിരുന്ന ഇയാള്‍ക്ക് വിസാ കാലാവധി അവസാനിച്ചപ്പോള്‍ പുതുക്കാനായില്ല. തുടര്‍ന്ന് മറ്റൊരു ഏഷ്യക്കാരനാണ് രാജ്യത്തിന് പുറത്ത് പോയ ശേഷം അനധികൃതമായി തിരിച്ചുവരാനുള്ള വഴി പറഞ്ഞുകൊടുത്തത്. തടികൊണ്ടുള്ള പെട്ടിയില്‍ ഒളിച്ചിരുന്ന് കപ്പലിലാണ് ഇയാള്‍ രാജ്യത്ത് എത്തിയത്. പിടിക്കപ്പെടാതെ ഒരു രാത്രി മുഴുവന്‍ പെട്ടിയ്ക്കുള്ളില്‍ ഇരുന്നു. ബഹറിനിലെത്തിയപ്പോള്‍ ഒരാള്‍ പെട്ടിതുറന്നുവെന്നതല്ലാതെ തന്നോട് ഒന്നും സംസാരിച്ചില്ലെന്നും ഇയാള്‍ പ്രോസിക്യൂഷനോട് പറഞ്ഞു. സഹായിച്ചയാള്‍ 1,50,000ഓളം രൂപയും കൈപ്പറ്റി. 

അഞ്ച് മാസത്തോളം രാജ്യത്ത് അനധികൃതമായി തങ്ങിയ ശേഷം അടുത്തിടെ പൊലീസ് പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്. വിസയും മറ്റ് രേഖകളും ചോദിച്ചപ്പോള്‍ അനധികൃതമായി രാജ്യത്ത് കടന്ന സംഭവം ഇയാള്‍ തന്നെ വ്യക്തമാക്കി. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഇയാള്‍ക്ക് അഞ്ച് മാസം തടവ് ശിക്ഷയാണ് വിധിച്ചത്. ശിക്ഷാ കാലവധി പൂര്‍ത്തിയായ ശേഷം ഇയാളെ നാടുകടത്തും.