സൗദി അറേബ്യയിൽ വേനൽക്കാലത്ത് തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ ഉച്ചയ്ക്ക് 12 മുതൽ 3 വരെ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിന് വിലക്ക് ഏർപ്പെടുത്തി. ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ നീളുന്ന ഈ നിയമം, കടുത്ത ചൂടിൽ നിന്നുള്ള ആരോഗ്യപ്രശ്നങ്ങൾ തടയാൻ ലക്ഷ്യമിടുന്നു.
റിയാദ്: വേനൽക്കാലത്തെ കടുത്ത ചൂടിൽ നിന്ന് തൊഴിലാളികൾക്ക് സുരക്ഷയൊരുക്കാൻ സൗദി അറേബ്യയിൽ ഉച്ചസമയത്തെ ജോലിക്കുള്ള വിലക്ക് പ്രാബല്യത്തിൽ വന്നു. നേരിട്ട് സൂര്യപ്രകാശമേൽക്കുന്ന തുറസ്സായ സ്ഥലങ്ങളിൽ ഉച്ചയ്ക്ക് 12 മണി മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് മണി വരെ ജോലി ചെയ്യിക്കുന്നതിനാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ജൂൺ 15 മുതൽ ആരംഭിച്ച ഈ നിയമം സെപ്റ്റംബർ 15 വരെ മൂന്ന് മാസക്കാലം തുടരുമെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ വർഷങ്ങളിൽ ഈ നിയമം നടപ്പാക്കിയതിലൂടെ സ്വകാര്യ മേഖലയിൽ വലിയ തോതിലുള്ള നിയമവിധേയത്വം വളർത്താൻ സാധിച്ചിട്ടുണ്ടെന്ന് മാനവിഭവശേഷി മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ വർഷം 94 ശതമാനം സ്ഥാപനങ്ങളും ഈ നിരോധനം കൃത്യമായി പാലിച്ചിരുന്നു. ജീവനക്കാരുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിൽ തൊഴിലുടമകൾക്കിടയിൽ വർദ്ധിച്ചുവരുന്ന ബോധവൽക്കരണത്തെയാണ് ഈ ഉയർന്ന ശതമാനം പ്രതിഫലിപ്പിക്കുന്നത്.
വിലക്ക് കാലയളവിൽ നിയമം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ മറ്റ് മന്ത്രാലയങ്ങളുമായി ഏകോപിപ്പിച്ച് കർശന നിരീക്ഷണവും ബോധവൽക്കരണവും തുടരും. അന്താരാഷ്ട്ര തൊഴിൽ സുരക്ഷാ-ആരോഗ്യ മാനദണ്ഡങ്ങൾക്ക് അനുസൃതമായി, തൊഴിലാളികൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇത് കടുത്ത ചൂട് മൂലമുണ്ടാകുന്ന ആരോഗ്യപരമായ അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും തൊഴിലാളികളെ സംരക്ഷിക്കും.
ഈ വിലക്ക് പാലിക്കുന്നത് കേവലം നിയമപരമായ ബാധ്യത മാത്രമല്ല, ജീവനക്കാരോടുള്ള മാനുഷികവും പ്രൊഫഷണലുമായ ഉത്തരവാദിത്തത്തിന്റെ ഭാഗമാണെന്ന് മന്ത്രാലയം ഓർമിപ്പിച്ചു. മികച്ച തൊഴിൽ അന്തരീക്ഷം ജീവനക്കാരുടെ ഉൽപ്പാദനക്ഷമതയും സ്ഥാപനങ്ങളുടെ സുസ്ഥിരതയും വർദ്ധിപ്പിക്കും. അതിനാൽ, മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ കണക്കിലെടുത്ത് തൊഴിൽ സമയം ഉചിതമായി ക്രമീകരിക്കാൻ എല്ലാ തൊഴിലുടമകളോടും മാനവിഭവശേഷി മന്ത്രാലയം ആവശ്യപ്പെട്ടു.


