സ്വകാര്യമേഖലയിലെ വാർഷികാവധി 35 ദിവസമാക്കണമെന്ന നിർദേശം കുവൈത്ത് സർക്കാർ തള്ളി
സ്വകാര്യമേഖലയിലെ തൊഴിലാളികളുടെ വാർഷികാവധി 35 ദിവസമാക്കണമെന്ന പാർലമെൻറിന്റെ നിർദേശം കുവൈത്ത് സർക്കാർ തള്ളി. സ്വദേശികളെ കൂടുതലായി സ്വകാര്യ മേഖലയിലേയ്ക്ക് ആകർഷിക്കാനാകുമെന്ന കണക്ക് കൂട്ടലിലാണ് പാർലമെന്റ് നിർദ്ദേശം മുന്നോട്ട് വച്ചത്.
കുവൈത്ത് സിറ്റി: സ്വകാര്യമേഖലയിലെ തൊഴിലാളികളുടെ വാർഷികാവധി 35 ദിവസമാക്കണമെന്ന പാർലമെൻറിന്റെ നിർദേശം കുവൈത്ത് സർക്കാർ തള്ളി. സ്വദേശികളെ കൂടുതലായി സ്വകാര്യ മേഖലയിലേയ്ക്ക് ആകർഷിക്കാനാകുമെന്ന കണക്ക് കൂട്ടലിലാണ് പാർലമെന്റ് നിർദ്ദേശം മുന്നോട്ട് വച്ചത്. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളും വിദേശികളും ഉൾപ്പെടുന്ന ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് ആശ്വാസമാകുന്ന നിർദേശമാണ് സർക്കാർ തള്ളിയത്.
സ്വദേശികൾക്ക് നൽകിവരുന്ന സാമൂഹിക സുരക്ഷാ വിഹിതത്തിൽ കുറവുവരുത്താതെ വാർഷികാവധി നിലവിലുള്ള 30 ദിവസത്തിൽനിന്ന് 35 ആയി വർധിപ്പിക്കാൻ ആയിരുന്നു പാർലമെന്റ് തീരുമാനം. പാർലമെൻറിൽ ബിൽ ചർച്ചക്ക് വന്നപ്പോൾ സഭയിൽ ഹാജരുണ്ടായിരുന്ന 45 എംപിമാരും വാർഷികാവധി വർധിപ്പിക്കുന്നതിനെ അനുകൂലിച്ചിരുന്നു.
സ്വദേശികളെ കൂടുതലായി സ്വകാര്വ മേഖലയിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് പാർലമെൻറ് നിർദേശം മുന്നോട്ട് വച്ചത്. എന്നാൽ ഇതു വഴി ഉണ്ടാക്കുന്ന സാമ്പത്തിക ബാധ്യതയെകുറിച്ച് മുന്നറിയിപ്പ് നൽകി ബിൽ നടപ്പിലാക്കാൻ സാധ്യത കുറവാണെന്ന് ആസൂത്രണ മന്ത്രി നേരത്തെ തന്നെ സൂചന നൽകിയിരുന്നു. ഇതിനുമുമ്പ് 2010ലാണ് വാർഷികാവധി വർധിപ്പിച്ചത്.