സൗദി സുരക്ഷാ സേനകളിലേക്ക് കൂടുതല്‍ സ്ത്രീകള്‍
സൗദി സ്ത്രീകള്‍ പൊതുമേഖലയിലെ നിരവധി ജോലികളില്‍ തങ്ങളുടെ കഴിവ് തെളിയിച്ചതായി ചടങ്ങില്‍ സംസാരിച്ച പബ്ലിക് സെക്യൂരിറ്റി ഡയറക്ടർ ജനറൽ ഖാലിദ് അൽഹർബി പറഞ്ഞു.
റിയാദ്: പരിശീലനം പൂര്‍ത്തിയാക്കിയ 178 സ്ത്രീകള്‍ കൂടി സൗദി സുരക്ഷാ സേനകളുടെ ഭാഗമായി. പബ്ലിക് സെക്യൂരിറ്റി ട്രെയിനിങ് സെന്ററിലെ പരിശീലനം പൂര്‍ത്തിയാക്കുന്ന വനിതകളുടെ രണ്ടാമത്തെ ബാച്ചാണിത്. പൊലീസ്, ട്രാഫിക്, റോഡ് സുരക്ഷ, സെക്യൂരിറ്റി പട്രോള്‍, ഹജ്ജ്-ഉംറ സുരക്ഷാ സേന എന്നിങ്ങനെയുള്ള വിഭാഗങ്ങളിലായിരിക്കും ഇവര്‍ക്ക് നിയമനം നല്‍കുന്നത്. പ്രാഥമിക സൈനിക പരിശീലനത്തിന് പുറമെ ഷൂട്ടിങ്, കംപ്യൂട്ടര്‍, ഇംഗ്ലീഷ് ആശയ വിനിമയം, ഫോറന്‍സിക് തെളിവ് ശേഖരണം, പ്രഥമ ശുശ്രൂഷ തുടങ്ങിയവയിലും ഇവര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. സൗദി സ്ത്രീകള്‍ പൊതുമേഖലയിലെ നിരവധി ജോലികളില്‍ തങ്ങളുടെ കഴിവ് തെളിയിച്ചതായി ചടങ്ങില്‍ സംസാരിച്ച പബ്ലിക് സെക്യൂരിറ്റി ഡയറക്ടർ ജനറൽ ഖാലിദ് അൽഹർബി പറഞ്ഞു. സേനകളിലെ ഉയര്‍ന്ന തസ്‍തികകളിലേക്കും വൈകാതെ സ്ത്രീകള്‍ എത്തുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.