സാമൂഹിക പ്രവര്‍ത്തകര്‍ ഇടപെട്ട് സ്‍പോണ്‍സറുടെ അടുത്ത് നിന്ന് പാസ്‍പോര്‍ട്ട് വാങ്ങുകയും ഇന്ത്യന്‍ എംബസിയില്‍ നിന്ന് എന്‍ഒസി വാങ്ങി മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയുമായിരുന്നു. 

റിയാദ്: സൗദി അറേബ്യയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ പ്രവാസി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. അറാറില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ ഓഖീലയില്‍ മരിച്ച ഉത്തര്‍പ്രദേശ് സ്വദേശി അനൂജ് കുമാറിന്റെ (27) മൃതദേഹമാണ് നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിച്ചത്. 

സകാക്കയില്‍ സ്‍പോണ്‍സറുടെ അടുത്ത് ജോലി ചെയ്യുന്നതിനിടെയാണ് അനൂജ് കുമാറിനെ കാണാതായത്. ഇതോടെ സ്‍പോണ്‍സര്‍ അദ്ദേഹത്തിനെതിരെ ഹുറൂബ് കേസ് ഫയല്‍ ചെയ്തു. പിന്നീട് സൗദിയിലെ സാമൂഹിക പ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തില്‍ ഒഖീല ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. കാണാതായ സകാക്കയില്‍ നിന്ന് 350 കിലോമീറ്റര്‍ അകലെയുള്ള മരുഭൂമിയില്‍ ഒരു ടെന്റിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ അനൂജിനെ കണ്ടെത്തുകയായിരുന്നുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.

സാമൂഹിക പ്രവര്‍ത്തകര്‍ ഇടപെട്ട് സ്‍പോണ്‍സറുടെ അടുത്ത് നിന്ന് പാസ്‍പോര്‍ട്ട് വാങ്ങുകയും ഇന്ത്യന്‍ എംബസിയില്‍ നിന്ന് എന്‍ഒസി വാങ്ങി മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയുമായിരുന്നു. കുടുംബത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ചെലവ് ഇന്ത്യന്‍ എംബസിയാണ് വഹിച്ചത്. സാമൂഹിക പ്രവര്‍ത്തകര്‍ അറാര്‍ വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം റിയാദിലേക്കും അവിടെ നിന്ന് ബോംബൈയിലേക്കും ശേഷം ലഖ്നൗ വിമാനത്താവളത്തിലും എത്തിച്ചു. ലഖ്നൗവില്‍ ബന്ധുക്കളെത്തി മൃതദേഹം ഏറ്റുവാങ്ങുകയായിരുന്നു.

ലോകകേരള സഭാ അംഗവും അറാര്‍ പ്രവാസി സംഘം ജനറല്‍ സെക്രട്ടറിയുമായ സക്കീര്‍ താമരത്ത്, അല്‍ ജൗഫ് പ്രവാസി സംഘം ജനറല്‍ സെക്രട്ടറി സുധീര്‍ ഹംസ, ഒഖീലയിലെ സാമൂഹിക പ്രവര്‍ത്തകന്‍ ഇബ്രാഹിം പാലക്കാട്, അയ്യൂബ് തിരുവല്ല, സുനില്‍ കുന്നംകുളം, ഷാജി ആലുവ തുടങ്ങിയവരാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചത്.

Read also:  ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പ്രവാസി മലയാളി മരിച്ചു