വർക് ഷോപ്പിൽ ജോലിക്കിടെ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
വാഹനങ്ങളുടെ ഓയിൽ മാറ്റുന്ന ജോലിക്കിടെയാണ് കുഴഞ്ഞുവീണത്. ഹൃദയാഘാതമുണ്ടായി പെട്ടെന്ന് മരണം സംഭവിച്ചു.
![mortal remains of malayali died in saudi brought home and cremated mortal remains of malayali died in saudi brought home and cremated](https://static-ai.asianetnews.com/images/01hj6cat1vwmsakre760f2cvta/fotojet--14-_363x203xt.jpg)
റിയാദ്: ഈ മാസം 17ന് റിയാദിലെ വർക്ഷോപ്പിൽ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ച മലപ്പുറം നിലമ്പൂർ വഴിക്കടവ് സ്വദേശി മാമൂട്ടിൽ സുകുമാരൻ സുദീപിൻറെ (55) മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. റിയാദിലെ കേളി കലാസാംസ്കാരിക വേദി മൂറൂജ് യൂനിറ്റ് അംഗമായിരുന്ന സുദീപ് റിയാദ് എക്സിറ്റ് എട്ടിൽ ദമ്മാം റോഡിലുള്ള ഫഹസ് ദൗരിയിലുള്ള വർക്ഷോപ്പിലാണ് ജോലി ചെയ്തിരുന്നത്.
വാഹനങ്ങളുടെ ഓയിൽ മാറ്റുന്ന ജോലിക്കിടെയാണ് കുഴഞ്ഞുവീണത്. ഹൃദയാഘാതമുണ്ടായി പെട്ടെന്ന് മരണം സംഭവിച്ചു. ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം കേളി കേന്ദ്ര ജീവകാരുണ്യ കമ്മിറ്റി അംഗവും ഉമ്മുൽ ഹമാം ഏരിയ കൺവീനറുമായ ജാഫർ സാദിഖിെൻറ ശ്രമഫലമായാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കി വേഗം നാട്ടിലെത്തിക്കാനായത്.
കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. സി.പി.എം എടക്കര ഏരിയ സെക്രട്ടറി രവീന്ദ്രൻ, ലോക്കൽ സെക്രട്ടറി അലി, ഏരിയാ കമ്മിറ്റിയംഗം പി.സി. നാഗൻ, ബ്രാഞ്ച് സെക്രട്ടറി അനിൽ റഹ്മാൻ തുടങ്ങിയവർ വീട്ടിലെത്തി ആദരാഞ്ജലികളർപ്പിച്ചു. കേളിക്ക് വേണ്ടി മുൻ സെക്രട്ടറി ഷൗക്കത്ത് നിലമ്പൂർ, റിയാദ് സനാഇയ്യ അർബഹീൻ ഏരിയാകമ്മിറ്റി അംഗം സുനീർ, റൗദ ഏരിയ മുൻ അംഗം ബാപ്പു എടക്കര എന്നിവർ റീത്ത് സമർപ്പിച്ചു. സുദീപ് 33 വർഷമായി റിയാദിൽ പ്രവാസിയായിരുന്നു. ഭാര്യ: ബിജി, മക്കൾ: സോനു, ശ്രുതി.
Read Also - സൗദിയില്‍ കൊവിഡ് വകഭേദത്തിൻറെ അതിവേഗ വ്യാപനം; അറിയിപ്പുമായി അധികൃതർ
ജന്മദിനത്തില്‍ യുകെയില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി; ജനങ്ങളോട് വിവരങ്ങൾ തേടി പൊലീസ്
ലണ്ടന്‍: യുകെയില്‍ കാണാതായിരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. ഡിസംബര്‍ 14ന് അര്‍ദ്ധരാത്രി കാണാതായ 23 വയസുകാരന്‍ ഗുരഷ്മാന്‍ സിങ് ഭാട്ടിയയുടെ മൃതദേഹമാണ് ഈസ്റ്റ് ലണ്ടനിലെ കാനറി വാര്‍ഫിലുള്ള തടാകത്തിന് സമീപത്തു നിന്ന് കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജലന്ധറിലെ മോഡല്‍ ടൗണ്‍ സ്വദേശിയായ അദ്ദേഹത്തെ തന്റെ ജന്മദിനം കൂടിയായിരുന്ന ഡിസംബര്‍ 15ന് പുലര്‍ച്ചെയാണ് കാണാതായത്.
കാണാതാവുന്ന രാത്രി കുടുംബാംഗങ്ങളെ വീഡിയോ കോളില്‍ ബന്ധപ്പെട്ട ഗുരഷ്മാന്‍, ജന്മദിന ആഘോഷവുമായി ബന്ധപ്പെട്ട പദ്ധതികളെക്കുറിച്ച് മാതാപിതാക്കളെ അറിയിച്ചിരുന്നു. എന്നാല്‍ അതിന് ശേഷം അവര്‍ക്ക് അവനുമായി ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ല. സുഹൃത്തുക്കളോടൊപ്പം പുറത്തുപോയ ഗുരഷ്മാനെ കാണാതായെന്നാണ് പ്രാദേശിക റിപ്പോര്‍ട്ടുകള്‍. കാനറി വാര്‍ഫില്‍ നിന്ന് പൊലീസിലെ മുങ്ങല്‍ വിദഗ്ധരാണ് മൃതദേഹം കണ്ടെത്തിയത്.
സിസിടിവി ദൃശ്യങ്ങള്‍ ഉളപ്പെടെ വ്യാപകമായ പരിശോധനകള്‍ നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. പ്രദേശത്തുണ്ടായിരുന്നവരോട് അന്വേഷിക്കുകയും ഫോണ്‍, സാമ്പത്തിക വിവരങ്ങള്‍ പരിശോധിക്കുകയും ചെയ്തിരുന്നു. പ്രദേശത്തെ ജലായശങ്ങളിലും പരിശോധന നടത്തി. വിദ്യാര്‍ത്ഥിയുടെ തിരോധാനത്തില്‍ ദുരൂഹതകൾ സംശയിക്കാന്‍ മാത്രമുള്ള സാഹചര്യങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ഡിറ്റക്ടീസ് ചീഫ് സൂപ്രണ്ട് ജെയിംസ് കോണ്‍വെ പറഞ്ഞു. കാണാതാവുന്നതിന് തൊട്ടുമുമ്പുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും പ്രദേശത്ത് വ്യാഴാഴ്ച അര്‍ദ്ധരാത്രിയോ വെള്ളിയാഴ്ച പുലര്‍ച്ചെയോ ഗുരഷ്മാനെ കണ്ടിട്ടുള്ളവര്‍ അക്കാര്യം പൊലീസിനെ അറിയിക്കണമെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. 101 എന്ന നമ്പറില്‍ വിളിച്ച് CAD5787/15Dec എന്ന റഫറന്‍സ് നമ്പര്‍ പറഞ്ഞ ശേഷം വിവരങ്ങള്‍ നല്‍കാനാണ് നിര്‍ദേശം.
വിദ്യാര്‍ത്ഥിയെ കാണാതായത് മുതല്‍ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും വ്യാപക ക്യാമ്പയിനുകള്‍ നടന്നിരുന്നു. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിനെയും ബന്ധുക്കള്‍ വിവരം ധരിപ്പിച്ച് സഹായം തേടിയിരുന്നു. പല ഭാഗങ്ങളില്‍ നിന്നുള്ള അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയ വാര്‍ത്ത പുറത്തുവന്നത്. ഔദ്യോഗികമായ തിരിച്ചറിയല്‍ നടപടികള്‍ പൂര്‍ത്തിയായിട്ടില്ലെന്നും ഗുരഷ്മാന്‍ സിങ് ഭാട്ടിയയുടെ കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ലോഫ്ബറോ സര്‍വകലാശാലയിലെ എം.എസ്.സി ഡിജിറ്റല്‍ ഫിനാന്‍സ് വിദ്യാര്‍ത്ഥിയായിരുന്ന ഗുരഷ്മാന്‍ സിങ് ഭാട്ടിയ കഴിഞ്ഞ ജനുവരിയിലാണ് യുകെയിലെത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം