സൗദി അറേബ്യയിൽ മരിച്ച രണ്ട് പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു
ഉനൈസ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് നിയമ നടപടികൾ പൂർത്തിയാക്കി രണ്ട് മൃതദേഹങ്ങളും നാട്ടിലെത്തിച്ചത്.
റിയാദ്: സൗദിയിൽ മരിച്ച രണ്ട് ഇന്ത്യാക്കാരുടെ മൃതദേഹങ്ങൾ മലയാളികളുടെ ഇടപെടലിൽ നാട്ടിലെത്തിച്ചു. ഒരു തമിഴ്‍നാട് സ്വദേശിയുടെയും മറ്റൊരു രാജസ്ഥാൻ സ്വദേശിയുടെയും മൃതദേഹങ്ങളാണ് ഉനൈസ കെ.എം.സി.സിയുടെ ഇടപെടലിൽ നാട്ടിലേക്ക് അയച്ചത്. രാജസ്ഥാൻ സ്വദേശി ഭഗവാൻ റാം (53) ഹൃദയാഘാതം മൂലമാണ് മരിച്ചത്. തമിഴ്നാട് കന്യാകുമാരി സ്വദേശി ദിലീഷ് സെൽവരാജിനെ (27) ഉനൈസയിലെ താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഉനൈസ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് നിയമ നടപടികൾ പൂർത്തിയാക്കി രണ്ട് മൃതദേഹങ്ങളും നാട്ടിലെത്തിച്ചത്. സുഹൃത്തുക്കളെ കാണുന്നതിന് വേണ്ടി യാംബുവിൽനിന്നും അൽഖസീമിലെത്തിയ ഭഗവാൻ റാമിനെ ഹൃദയാഘാതത്തെ തുടർന്ന് കിങ് സഊദ് ശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഒരു മാസത്തോളം ചികിത്സ തുടർന്നെങ്കിലും കഴിഞ്ഞ മാസം 16ന് മരിച്ചു.
Read also: പ്രവാസി മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു
തമിഴ്നാട് കന്യാകുമാരി സ്വദേശി ദിലീഷ് സെൽവരാജൻ ജോലിക്ക് ഹാജരാകാതിരുന്നതിനെ തുടർന്ന് സഹപ്രവർത്തകൻ നടത്തിയ അന്വേഷണത്തിൽ താമസസ്ഥലത്തെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു. കുടുംബത്തിന്റെ ഏക തുണയായിരുന്ന മകന്റെ വിയോഗം കാരണം പ്രയാസത്തിലായ മാതാപിതാക്കൾ കെ.എം.സി.സി ഉനൈസ സെൻട്രൽ കമ്മിറ്റിയെ ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കാൻ സഹായം തേടി.
എന്നാൽ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചെലവുകൾ വഹിക്കാൻ സ്‍പോൺസർ വിസമ്മതിച്ചതിനെ തുടർന്ന് നടപടികൾ അനിശ്ചിതത്വത്തിലായി. തുടർന്ന് കെ.എം.സി.സി നേതൃത്വം റിയാദ് ഇന്ത്യൻ എംബസിയെ സമീപിക്കുകയും എംബസി സാമൂഹികക്ഷേമ വിഭാഗം ചെലവുകൾ ഏറ്റെടുക്കുകയുമായിരുന്നു.
Read also: സൗദി അറേബ്യയില്‍ പ്രവാസികളുടെ ഇഖാമ നഷ്ടപ്പെട്ടാല്‍ 1,000 റിയാല്‍ പിഴ; പകരം ഇഖാമക്ക് 500 റിയാല്‍ ഫീസ്