Sadhguru : 'മണ്ണ് മനുഷ്യരെ ഒരുമിപ്പിക്കുന്നു'; സന്ദേശവുമായി സദ്ഗുരു സൗദിയില്‍
രാജ്യത്തിന് വേണ്ട 54% ഭക്ഷ്യവസ്തുക്കള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനും മരുഭൂമികളെ ഫലഭൂയിഷ്ടമായ പ്രദേശങ്ങളാക്കി മാറ്റുന്നതിനും സദ്ഗുരു സൗദിയെ അഭിനന്ദിച്ചു.
റിയാദ്: മണ്ണ് സംരക്ഷണത്തിനായുള്ള സദ്ഗുരു ജഗ്ഗി വാസുദേവിന്‍റെ (Sadhguru Jaggi Vasudev )ആഗോള ക്യാമ്പയിനിന് പിന്തുണ അറിയിച്ച് ഏറ്റവും സ്വാധീനമുള്ള അന്താരാഷ്ട്ര സർക്കാരിതര ഇസ്ലാമിക സംഘടനകളിലൊന്നായ മുസ്ലിം വേൾഡ് ലീഗ്( Muslim World League) ഇഷാ ഫൗണ്ടേഷൻ സ്ഥാപകനായ സദ്ഗുരു ജഗ്ഗി വാസുദേവിനെ നേരില്‍ കാണുന്നതിന് മുമ്പ് തന്നെ ഇഷ്ടമായിരുന്നെന്നും നേരിട്ട് കണ്ടപ്പോള്‍ ഇഷ്ടം കൂടിയെന്നും മുസ്ലിം വേൾഡ് ലീഗിന്‍റെ സെക്രട്ടറി ജനറല്‍ ഡോ. അല്‍ ഇസ്സ പറഞ്ഞു.
മണ്ണ് സംരക്ഷണം ലക്ഷ്യമിട്ട് ഈ മാർച്ചിലാണ് സദ്ഗുരു 'സേവ് സോയിൽ' മൂവ്‌മെന്‍റിന് തുടക്കമിട്ടത്. 100 ദിവസങ്ങള്‍ കൊണ്ട് യൂറോപ്പ്, മധ്യേഷ്യ, മിഡിൽ-ഈസ്റ്റ് എന്നീ രാജ്യങ്ങളിലൂടെ 30,000 കിലോമീറ്റർ തനിച്ചുള്ള ബൈക്ക് യാത്രയാണിത്.
മണ്ണ് സംരക്ഷണത്തിനെ പിന്തുണയ്ക്കാന്‍ മുസ്ലിം സമൂഹത്തോട് അപേക്ഷിക്കുന്നതായും തന്നെ പിന്തുണയ്ക്കുകയല്ല, മറിച്ച് മണ്ണിനെ കുറിച്ച് സംസാരിക്കുകയും പിന്തുണ നല്‍കുകയുമാണ് വേണ്ടതെന്ന് സദ്ഗുരു സെക്രട്ടറി ജനറലിനോട് അഭ്യര്‍ത്ഥിച്ചു.
രാഷ്ട്രം, വര്‍ഗം, മതം, ജാതി, മതവിശ്വാസം എന്നിങ്ങനെ പല രീതിയിലുള്ള വ്യത്യസ്തതകള്‍ നമുക്കിടയിലുണ്ടെങ്കിലും എല്ലാവരും തമ്മിലുള്ള ഏതെങ്കിലും ചില പൊതുഘടകങ്ങള്‍ കണ്ടുപിടിക്കുന്നതും വളരെയധികം പ്രധാന്യമുള്ളതാണെന്നും മണ്ണ് അത്തരത്തിലൊന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണ്ണ് വെറും പാരിസ്ഥിതിക പ്രശ്നമല്ലെന്നും ഇത് മനുഷ്യരെ തമ്മില്‍ ഒരുമിപ്പിക്കുന്ന ഒന്ന് കൂടിയാണെന്നും സദ്ഗുരു പറഞ്ഞു.
സദ്ഗുരുവിന്‍റെ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിന് സാധ്യമായ ഏത് രീതിയിലും സഹായിക്കാന്‍ മുസ്ലിം വേള്‍ഡ് ലീഗ് തയ്യാറാണെന്ന് ഡോ. അല്‍ ഇസ്സ പ്രതികരിച്ചു. മുസ്ലിം വേള്‍ഡ് ലീഗുമായുള്ള വിജയകരമായ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ സദ്ഗുരു ഇതിന്‍റെ ചിത്രങ്ങളടക്കം ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.
മണ്ണ് സംരക്ഷണത്തിനായുള്ള യാത്രയുടെ 53-ാം ദിവസമാണ് സദ്ഗുരു സൗദി അറേബ്യയിലെത്തിയത്. ഇതുമായി ബന്ധപ്പെട്ട് റിയാദിലെ ഇന്ത്യന്‍ എംബസി സംഘടിപ്പിച്ച സേവ് സോയില്‍ പരിപാടിയില്‍ എംബസി പ്രതിനിധി എന്‍ റാം പ്രസാദ് പങ്കെടുത്തു. സൗദി പരിസ്ഥിതി മന്ത്രി ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്‍കരീം അല്‍ ഇസ്സയും സേവ് സോയില്‍ ക്യാമ്പയിനിന് പിന്തുണ അറിയിച്ചു. രാജ്യത്തിന് വേണ്ട 54% ഭക്ഷ്യവസ്തുക്കള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനും മരുഭൂമികളെ ഫലഭൂയിഷ്ടമായ പ്രദേശങ്ങളാക്കി മാറ്റുന്നതിനും സദ്ഗുരു സൗദിയെ അഭിനന്ദിച്ചു. ബഹ്റൈന്‍, യുഎഇ, ഒമാന്‍ എന്നീ രാജ്യങ്ങളും ക്യാമ്പയിനിന്‍റെ ഭാഗമായി സദ്ഗുരു സന്ദര്‍ശിക്കും.