സൗദി സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ നിന്ന് വിദേശികള്‍ കൊഴിഞ്ഞുപോകുന്നു
സൗദി സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ നിന്ന് വിദേശികള്‍ കൊഴിഞ്ഞുപോകുന്നതായാണ് മന്ത്രാലയത്തിന്‍റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍
റിയാദ്: സൗദിയിൽ സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ ജോലി ചെയ്യുന്ന വിദേശ ജീവനക്കാരുടെ എണ്ണം കുറയുന്നു. നിതാഖാത്ത് ശക്തമാക്കുന്നതിന്റെ ഭാഗമായാണ് വിദേശികളുടെ എണ്ണം കുറയുന്നത്.
സൗദി സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ നിന്ന് വിദേശികള്‍ കൊഴിഞ്ഞുപോകുന്നതായാണ് മന്ത്രാലയത്തിന്‍റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആകെ 2,72,078 പേരാണ് സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ ജോലി ചെയ്യുന്നത്. ഇതിൽ 1.80 ലക്ഷം പേരും സ്വദേശികളാണ്. ഒരു വർഷത്തിനിടെ സ്വദേശി ജീവനക്കാരുടെ എണ്ണത്തിൽ 43 ശതമാനത്തിന്റെ വർദ്ധനയാണ് ഈ മേഖലയിൽ ഉണ്ടായത്.
വിദ്യാഭ്യാസ മേഖലയിലെ ജീവനക്കാരിൽ ഭൂരിഭാഗവും വനിതകളാണ്. 1.15 ലക്ഷം വനിതകളാണ് സ്വകാര്യ വിദ്യാഭ്യാസ രംഗത്ത് ജോലി ചെയ്യുന്നത്. വിദേശ വനിതാ ജീവനക്കാരുടെ എണ്ണം 16 ശതമാനം മാത്രമാണ്. സ്വകാര്യ, ഇന്റർനാഷണൽ സ്കൂളുകളിലെ അഡ്മിനിസ്‌ട്രേറ്റീവ്, സൂപ്പർവൈസിംഗ് ജോലികളും സ്റ്റുഡന്റ്‌സ് ആക്ടിവിറ്റികളുമായി ബന്ധപ്പെട്ട ജോലികളിലും ഈ അധ്യയനവർഷം ആദ്യ ടേം അവസാനിക്കുന്നതിനു മുൻപ് സ്വദേശിവൽക്കരണം പാലിച്ചിരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.