നൊമ്പരമായി നിതിന്‍; മൃതദേഹം കേരളത്തിലെത്തിച്ചു, ആദ്യം ആതിരയുടെ അടുത്തേക്ക്
നിതിന്റെ ഭാര്യ ആതിര പ്രസവത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ്. ഇവരെ കാണിക്കാനായി മൃതദേഹം ആദ്യം ആശുപത്രിയിലെത്തിക്കും.
കൊച്ചി: പ്രവാസികളെ നാട്ടിലെത്തിക്കാന്‍ നിയമ യുദ്ധം നടത്തിയ നിതിന്‍റെ മൃതദേഹം കേരളത്തിലെത്തിച്ചു. പുലര്‍ച്ചെ അഞ്ചിനാണ് ദുബായില്‍ നിന്ന് നെടുമ്പാശേരിയിലേക്കുള്ള വിമാനത്തില്‍ മൃതദേഹം എത്തിച്ചത്. എയര്‍ ആറേബ്യയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹം കൊച്ചിയിലെത്തിച്ചത്. ആംബുലന്‍സില്‍ മൃതദേഹം ഉടന്‍ കോഴിക്കോട്ടേക്ക് പുറപ്പെടും.
നിതിന്‍റെ ഭാര്യ ആതിര പ്രസവത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ്. ഇവരെ കാണിക്കാനായി മൃതദേഹം ആദ്യം ആശുപത്രിയിലെത്തിക്കും. അതിന് ശേഷമാണ് പേരാമ്പ്ര മുയിപ്പോത്തെ വീട്ടിലേക്ക് കൊണ്ട് പോവുക. വൈകീട്ട് സംസ്ക്കാരം നടത്തും. തിങ്കളാഴ്ചയാണ് ദുബായില്‍ ഹൃദയാഘാതം മൂലം നിതിന്‍ ദുബായില്‍ മരിച്ചത്.
Also Read: നിധിൻ മരിച്ചതറിയാതെ ആതിര പ്രസവിച്ചു; അച്ഛന്റെ നോവോർമ്മകളിലേക്ക് പെൺകുഞ്ഞ്
കൊവിഡ് കാലത്ത് വിദേശത്ത് കുടുങ്ങിയ ഗര്‍ഭിണികളെ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി 'ഇന്‍കാസ്' സുപ്രീംകോടതിയെ സമീപിച്ചത് നിതിന്റെ ഭാര്യ ആതിരയെ മുന്‍നിര്‍ത്തിയായിരുന്നു. സുപ്രീംകോടതി അതിനോട് അനുഭാവ പൂര്‍ണമായ നിലപാടെടുത്തതോടെ ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് പോകാന്‍ കഴിയാതെ കുടുങ്ങിപ്പോയ നിരവധി ഗര്‍ഭിണികള്‍ക്കാണ് നാട്ടിലേക്കുള്ള വഴി തെളിഞ്ഞത്.
Also Read: ഒപ്പമുള്ളവര്‍ക്കായി മാത്രം ജീവിച്ച നിധിന്റെ വേര്‍പാട് വിശ്വസിക്കാനാവാതെ പ്രവാസികള്‍
ഏഴ് മാസം ഗര്‍ഭിണിയായിരുന്ന ആതിരയ്ക്ക് ബന്ധുക്കളുടെ പരിചരണം ലഭിക്കുന്നതിനായാണ് നാട്ടിലേക്ക് പോകുന്നതെന്ന് അന്ന് നിതിന്‍ പറഞ്ഞിരുന്നു. പ്രത്യേക വിമാന സര്‍വീസ് ആരംഭിച്ചപ്പോള്‍ ആദ്യ വിമാനത്തില്‍ തന്നെ ആതിരയ്ക്ക് നാട്ടിലേക്ക് പോകാനുള്ള അവസരം ലഭിച്ചു. അന്ന് ഭാര്യയ്ക്കൊപ്പം നാട്ടില്‍ പോകാന്‍ നിതിനും അനുമതി ലഭിച്ചിരുന്നെങ്കിലും അത് മറ്റൊരാള്‍ക്ക് നല്‍കുകയായിരുന്നു അദ്ദേഹം ചെയ്തത്.
സുപ്രീംകോടതിയെ സമീപിച്ച് അനുകൂല ഇടപെടലുണ്ടാക്കിയതിനുള്ള നന്ദി സൂചകമായി ഷാഫി പറമ്പിൽ എംഎൽഎ ആതിരക്ക് വിമാന ടിക്കറ്റ് സംഭാവന ചെയ്തിരുന്നു. എന്നാൽ ടിക്കറ്റ് വാങ്ങാനുള്ള ശേഷി തങ്ങൾക്കുണ്ടെന്ന് വ്യക്തമാക്കിയ ആതിരയും നിധിനും പകരം രണ്ട് പേർക്ക് ടിക്കറ്റ് സമ്മാനിക്കുകയും ചെയ്തു. അച്ഛനാകാന്‍ പോകുന്ന സന്തോഷത്തോടെ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുന്നതിനിടെയാണ് 28കാരനായ അദ്ദേഹത്തെ അപ്രതീക്ഷിതമായി മരണം തേടിയെത്തിയത്.