പ്രവാസികൾക്കായി നോർക്ക രജിസ്ട്രേഷൻ തുടങ്ങിയെന്ന് പ്രചാരണം; പ്രതികരിച്ച് എംബസി; ആശയക്കുഴപ്പം ശക്തം
ഇക്കാര്യം വ്യക്തമാക്കി നോര്‍ക്കാ റൂട്ട്സ് ഡയറക്ടര്‍ ഒവി മുസ്തഫ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയും വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയാണ്. എന്നാല്‍ പ്രവാസികളുടെ രജിസ്ട്രേഷന്‍ തുടങ്ങിയതായി അറിഞ്ഞിട്ടില്ലെന്ന് അബുദാബിയിലെ എംബസിയും ദുബായിലെ കോണ്‍സുലേറ്റും വ്യക്തമാക്കി.
ദുബായ്: നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന വിവിധ രാജ്യങ്ങളിലെ പ്രവാസികൾക്ക് വേണ്ടി നോര്‍ക്ക രജിസ്‌ട്രേഷൻ ആരംഭിച്ചെന്ന് പ്രചാരണം. ഇക്കാര്യം വ്യക്തമാക്കി നോര്‍ക്കാ റൂട്ട്സ് ഡയറക്ടര്‍ ഒവി മുസ്തഫ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയും വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയാണ്. എന്നാല്‍ പ്രവാസികളുടെ രജിസ്ട്രേഷന്‍ തുടങ്ങിയതായി അറിഞ്ഞിട്ടില്ലെന്ന് അബുദാബിയിലെ എംബസിയും ദുബായിലെ കോണ്‍സുലേറ്റും വ്യക്തമാക്കി.
തിരക്ക്കൂട്ടേണ്ട ആവശ്യമില്ലെന്നും രജിസ്റ്റര്‍ ചെയ്യാന്‍ മൂന്നോ നാലോ ദിവസം കൊണ്ട് ചെയ്താല്‍ മതി. ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ആദ്യം പോകാമെന്ന നിലയില്ല. അത്യാവശ്യമുള്ള ആളുകളെ തെരഞ്ഞെടുത്ത ശേഷം മാത്രമേ നാട്ടിലേക്ക് കൊണ്ടുവരികയുള്ളൂവെന്നും ഒവി മുസ്തഫ വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്.
എന്നാല്‍ ഇത് സംബന്ധിച്ച് വിവരങ്ങളില്ലെന്ന് അബുദാബിയിലെ എംബസിയും ദുബായിലെ കോണ്‍സുലേറ്റും ട്വിറ്റുകള്‍ക്ക് മറുപടിയായി പറയുന്നു. ഇത്തരം പ്രചാരണം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും എന്നാല്‍ എംബസിക്കോ കോണ്‍സുലേറ്റിനോ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് എംബസി വ്യക്തമാക്കുന്നത്. കോണ്‍സുലേറ്റിന് ഇതുമായി ബന്ധമില്ലെന്ന് അറിയിച്ചതിന് പിന്നാലെ യുഎഇ എംബസിയും ട്വീറ്റുമായെത്തി. ഇത്തരം നീക്കങ്ങള്‍ക്ക് യാതൊരു ഒരുക്കവും എംബസി നടത്തിയിട്ടില്ലെന്നായിരുന്നു യുഎഇയിലെ ഇന്ത്യന്‍ എംബസിയുടെ ട്വീറ്റ്.