വിവിധ സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം രാജ്യത്ത് ഇന്ധനവില വര്‍ധിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞത് യാഥാര്‍ഥ്യമായെന്ന് ചടങ്ങ് ഉല്‍ഘാടനം ചെയ്ത് സംസാരിച്ച കുര്യാക്കോസ് മാളിയേക്കല്‍ പറഞ്ഞു.

മസ്‌കത്ത്: ഇന്ധനവില വര്‍ധനവിനെതിരെ എ ഐ സി സി ആഹ്വാനം ചെയ്ത പ്രതിഷേധ പരിപാടിയില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഒഐസിസി ഒമാന്‍ (സിദ്ദീഖ് ഹസ്സന്‍ വിഭാഗം). മസ്‌കത്തില്‍ നടന്ന ചടങ്ങില്‍ ഗ്യാസ് സിലിന്‍ഡറില്‍ മെഴുകുതിരി കത്തിച്ച് മെഹംഗായി മുക്ത് ഭാരത് അഭിയാന്‍ എന്ന പേരില്‍ നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി. നസീര്‍ തിരുവത്ര അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്ലോബല്‍ സെക്രട്ടറി കുര്യാക്കോസ് മാളിയേക്കല്‍ ഉദ്ഘാടനം ചെയ്തു. ഇന്ധനത്തിനും പാചകവാതകത്തിനും വില കുത്തനെ വര്‍ധിപ്പിച്ച് സാധരണക്കാരായ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ് ബി ജെ പി സര്‍ക്കാറെന്ന് നസീര്‍ തിരുവത്ര അധ്യക്ഷ പ്രസംഗത്തില്‍പറഞ്ഞു.

പെട്രോളിന് 50 രൂപയാക്കുമെന്ന് പറഞ്ഞ് ഭരണത്തില്‍ വന്ന ബി ജെ പി എട്ട് വര്‍ഷത്തെ കേന്ദ്രം ഭരണം കൊണ്ട് 111 രൂപയാക്കി.
പാചകവാതക സബ്സിഡി ബഹുഭൂരിപക്ഷത്തിനും ഇല്ലാതാക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം രാജ്യത്ത് ഇന്ധനവില വര്‍ധിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞത് യാഥാര്‍ഥ്യമായെന്ന് ചടങ്ങ് ഉല്‍ഘാടനം ചെയ്ത് സംസാരിച്ച കുര്യാക്കോസ് മാളിയേക്കല്‍ പറഞ്ഞു. കോണ്‍ഗ്രസ് ഭരിക്കുന്ന കാലത്ത് അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 114 ഡോളര്‍ വരെ എത്തിയപ്പോഴും പെട്രോളിന്റെ വില ഇത്രയും അധികം ഉയര്‍ന്നിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ജിജോ കടന്തോട്ട്, ഷഹീര്‍ അഞ്ചല്‍, ഹംസ അത്തോളി, ഗോപകുമാര്‍ വേലായുധന്‍, പ്രസാദ് കാരണവര്‍, സതീഷ് പട്ടുവം, മോഹന്‍കുമാര്‍ അടൂര്‍, ഹരിലാല്‍ വൈക്കം, അനു അശോകന്‍, എന്നിവര്‍ സംസാരിച്ചു.
ക്യാമ്പയിന്റെ ഭാഗമായി ഒമാന്റെ വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് പ്രതിഷേധ ക്യാമ്പയിന്റെ ഭാഗമാകും. ഗ്യാസ് സിലിന്‍ഡറില്‍ പൂമാല ചാര്‍ത്തിയും മണി കിലുക്കം നടത്തിയും പ്രതിഷേധിക്കും.