മേഖലയിലെ വ്യോമപാതകൾ അടച്ചതിനെ തുടർന്ന് ഒമാൻ എയറും സലാം എയറും വിവിധ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു. ദുബായ്, ദോഹ, കുവൈറ്റ് സിറ്റി എന്നിവയുൾപ്പെടെ നിരവധി നഗരങ്ങളിലേക്കുള്ള സർവീസുകളാണ് മാർച്ച് 31 വരെ റദ്ദാക്കിയത്. സുരക്ഷാ പ്രശ്നങ്ങളാണ് സർവീസുകൾ പുനഃക്രമീകരിക്കാൻ കാരണമെന്ന് എയർലൈനുകൾ അറിയിച്ചു.

മസ്കറ്റ്: മേഖലയിലെ വ്യോമപാതകൾ അടഞ്ഞുകിടക്കുന്നതിനെത്തുടർന്ന് ഒമാന്റെ ഔദ്യോഗിക വിമാനക്കമ്പനിയായ ഒമാൻ എയർ വിവിധ രാജ്യങ്ങളിലേക്കുള്ള സർവീസുകൾ മാർച്ച് 31 വരെ നിർത്തിവെച്ചു. ഭൂരിഭാഗം സർവീസുകളും സാധാരണ നിലയിലാണെങ്കിലും ചില റൂട്ടുകളെ താൽക്കാലികമായി ബാധിച്ചിട്ടുണ്ടെന്ന് തിങ്കളാഴ്ച എയർലൈൻ അറിയിച്ചു. അമ്മാൻ, ദുബായ്, ബഹ്‌റൈൻ, ദോഹ, ദമ്മാം , കുവൈറ്റ് സിറ്റി, കോപ്പൻഹേഗൻ, ബാഗ്ദാദ് , ഖസബ് എന്നീ നഗരങ്ങളിലേക്കുള്ള വിമാനങ്ങളാണ് മാർച്ച് 31 വരെ റദ്ദാക്കിയത്.

ഖേദം പ്രകടിപ്പിച്ചു

യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടിൽ എയർലൈൻ ഖേദം പ്രകടിപ്പിച്ചു. ബുക്കിംഗുമായി ബന്ധപ്പെട്ട മാറ്റങ്ങൾ ഒമാൻ എയറിന്റെ വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ യാത്രക്കാർക്ക് നിയന്ത്രിക്കാവുന്നതാണ്. സുരക്ഷാ സാഹചര്യങ്ങൾ മുൻനിർത്തി മേഖലയിലെ പല വിമാനക്കമ്പനികളും നിലവിൽ സർവീസുകൾ പുനഃക്രമീകരിക്കുകയോ റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്. ഇന്ന് പുലർച്ചെ ദുബായ് വിമാനത്താവളത്തിന് നേരെ ഉണ്ടായ ഡ്രോൺ ആക്രമണത്തെത്തുടർന്ന് അവിടെ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. എമിറേറ്റ്‌സ് എയർലൈൻ വിമാനങ്ങൾ നിർത്തിവെച്ചെങ്കിലും രാവിലെ 10 മണിയോടെ സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചിട്ടുണ്ട്.

സലാം എയർ

വിവിധ വിദേശ രാജ്യങ്ങളിലേക്കും ന​ഗരങ്ങളിലേക്കുമുള്ള വിമാന സർവീസുകൾ താത്കാലികമായി സലാം എയറും നിർത്തിവെച്ചിരിക്കുകയാണ്. ഇറാൻ, ഇറാഖ്, ലെബനാൻ എന്നീ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ഏപ്രിൽ 30 വരെ ഉണ്ടായിരിക്കില്ലെന്ന് എയർലൈൻ അറിയിച്ചിട്ടുണ്ട്. മാർച്ച് 31 വരെ കുവൈത്ത് സിറ്റി, ഷാർജ, ദോഹ, ദമ്മാം എന്നീ ന​ഗരങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകളും താത്കാലികമായി നിർത്തിവെച്ചു. സുരക്ഷാ സാഹചര്യങ്ങൾ പരിശോധിച്ച് അപ്ഡേറ്റുകൾ എയർലൈനിന്റെ ഔദ്യോ​ഗിക പേജുകൾ വഴി അറിയിക്കുമെന്നും സലാം എയർ വ്യക്തമാക്കി.