ജൂലൈ 31നാണ് വർക്ക് പെർമിറ്റ് പുതുക്കുന്നതിനുള്ള സമയപരിധി അവസാനിക്കുന്നത്
മസ്കറ്റ്: ഒമാനിൽ പ്രവാസികൾക്ക് പിഴ കൂടാതെ വിസ കാലാവധി പുതുക്കാനുള്ള സമയപരിധി ഓർമിപ്പിച്ച് തൊഴിൽ മന്ത്രാലയം. ജൂലൈ 31നാണ് വർക്ക് പെർമിറ്റ് പുതുക്കുന്നതിനുള്ള സമയപരിധി അവസാനിക്കുന്നത്. ബാധിക്കപ്പെട്ടിട്ടുള്ളവർ നിലവിലെ ഇളവുകൾ പ്രയോജനപ്പെടുത്തണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു. സമയപരിധി അവസാനിച്ചു കഴിഞ്ഞാൽ അപേക്ഷകളൊന്നും സ്വീകരിക്കില്ലെന്നും മുന്നറിയിപ്പ് നൽകി.
ഇളവുകളുടെ പാക്കേജിൽ 60 ദശലക്ഷം ഒമാനി റിയാൽ വരെ പിഴകളും മറ്റും ഉൾപ്പെടുന്നുണ്ട്. തൊഴിൽ വിപണിയെ നിയന്ത്രിക്കുന്നതിനും തൊഴിലുടമകളെയും തൊഴിലാളികളെയും പിന്തുണയ്ക്കുന്നതിനുമായി ഈ സംരംഭത്തിന് മന്ത്രാലയം ജനുവരിയിലാണ് തുടക്കമിട്ടത്.
ഏഴ് വർഷത്തിലധികമുള്ള പിഴകളാണ് ഒഴിവാക്കുന്നത്. കൂടാതെ വർക്ക് പെർമിറ്റ് പുതുക്കാത്തവർക്ക് പിഴകൾ കൂടാതെ കരാർ റദ്ദാക്കി രാജ്യം വിടാമെന്നും തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയും അംഗീകൃത സേവന ചാനലുകൾ വഴിയുമാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. ഒമാനിലെ പ്രവാസി തൊഴിലാളികളിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള പ്രവാസികൾ ഒന്നും മൂന്നും സ്ഥാനത്തുണ്ട്.


