ജോർദാൻ സന്ദർശനം പൂർത്തിയാക്കി ഒമാൻ സുൽത്താൻ മസ്കറ്റിൽ മടങ്ങിയെത്തി
സന്ദർശന വേളയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമനുമായി സുൽത്താൻ ഹൈതം ബിൻ താരിക് ചർച്ചകൾ നടത്തി.
![oman sultan returned to muscat after jordan visit oman sultan returned to muscat after jordan visit](https://static-ai.asianetnews.com/images/01hympaq727hg18f39asvx3m9d/fotojet--49-_363x203xt.jpg)
മസ്കറ്റ്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് ജോർദാനിലെ രണ്ട് ദിവസത്തെ സന്ദർശനത്തിന് ശേഷം വ്യാഴാഴ്ച മസ്കറ്റിൽ മടങ്ങിയെത്തി. സന്ദർശന വേളയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമനുമായി സുൽത്താൻ ഹൈതം ബിൻ താരിക് ചർച്ചകൾ നടത്തി.
പലസ്തീനിലെ സ്ഥിതി ഉൾപ്പെടെയുള്ള പ്രധാന പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും ഇരു നേതാക്കന്മാർ ചർച്ച ചെയ്തു. ഒമാൻ പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ഷിഹാബ് ബിൻ താരിഖ് അൽ സെയ്ദ്, സയ്യിദ് ബിലാറബ് ബിൻ ഹൈതം അൽ സെയ്ദ്, എന്നിവരടങ്ങിയ എട്ട് അംഗ സംഘമാണ് ഒമാൻ സുൽത്താനെ അനുഗമിച്ചിരുന്നത്.
Read Also - യുകെയില്‍ നഴ്സുമാര്‍ക്ക് അവസരങ്ങള്‍; വിവിധ ഒഴിവുകളില്‍ റിക്രൂട്ട്മെന്‍റ്, ഇപ്പോള്‍ അപേക്ഷിക്കാം
വരുന്നൂ, ഒമാനില്‍ പുതിയ ആറ് വിമാനത്താവളങ്ങള്‍ കൂടി
മസ്കറ്റ്: ഒമാനില്‍ ആറ് പുതിയ വിമാനത്താവളങ്ങള്‍ കൂടി നിര്‍മ്മിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ചെയര്‍മാന്‍ നായിഫ് അല്‍ അബ്രി പറഞ്ഞു. റിയാദില്‍ നടക്കുന്ന ഫ്യൂച്ചര്‍ ഏവിയേഷന്‍ ഫോറത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
2028-29 വര്‍ഷത്തോടെ പുതിയ വിമാനത്താവളങ്ങള്‍ പ്രവര്‍ത്തനക്ഷമമാകുമെന്നും ഇതോടെ രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം 13 ആയി ഉയരുമെന്നും അദ്ദേഹം പറഞ്ഞു. ഈ വിമാനത്താവളങ്ങൾ പൂർത്തിയാകുന്നതോടെ ഒമാനിലെ വിമാനത്താവളങ്ങൾ ഉപയോഗിക്കുന്ന യാത്രക്കാരുടെ എണ്ണം 2040ഓടെ 17 ദശലക്ഷത്തിൽ നിന്ന് 50 ദശലക്ഷമായി വര്‍ധിക്കും.
2028ല്‍ രണ്ടാം പകുതിയോടെ നിര്‍മാണം പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന മുസന്ദം വിമാനത്താവള നിര്‍മാണം അവസാന ഘട്ടത്തിലാണ്. ബോയിങ് 737, എയര്‍ 320 തുടങ്ങിയ ഇടത്തരം വാണിജ്യ വിമാനങ്ങള്‍ കൈകാര്യം ചെയ്യാന്‍ വിമാനത്താവളം സജ്ജമാകുമെന്നും നായിഫ് അല്‍ അബ്രി പറഞ്ഞു. പ്രതിവർഷം 20 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാൻ സാധിക്കുന്ന പുതിയ ടെർമിനൽ മസ്കത്ത് വിമാനത്താവളത്തിൽ 2018ൽ തുറന്നിരുന്നു. സലാലയിലും പുതിയ ടെർമിനൽ യാഥാർഥ്യമായി. ഇവിടെ പ്രതിവർഷം രണ്ട് ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാൻ സാധിക്കുന്നുണ്ട്. ഇതിനുപുറമെ ദുകമിലും സുഹാറിലും പുതിയ വിമാനത്താവളങ്ങളും സുൽത്താനേറ്റ് യാഥാര്‍ത്ഥ്യമാക്കി.