എല്ലാവരെയും പരിശോധിക്കാന്‍ ഒമാനിൽ രാജ്യവ്യാപകമായി കൊവിഡ് സർവേ ആരംഭിക്കുന്നു
എല്ലാ സ്വദേശി പൗരന്മാരുടെയും, രാജ്യത്തെ സ്ഥിര താമസക്കാരുടെയും രക്ത സാമ്പിളുകൾ ശേഖരിച്ച് പരിശോധിക്കും.
മസ്‍കത്ത്: ഒമാൻ ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ജൂലൈ 12 മുതൽ രാജ്യ വ്യാപക കൊവിഡ് -19 സർവേ ആരംഭിക്കുന്നു. ഒമാനിലെ എല്ലാ ഗവര്‍ണറേറ്റുകളെയും ഉൾപ്പെടുത്തിയായിരിക്കും കൊവിഡ് സർവേ. ഇതിന്റെ ഭാഗമായി എല്ലാ സ്വദേശി പൗരന്മാരുടെയും, രാജ്യത്തെ സ്ഥിര താമസക്കാരുടെയും രക്ത സാമ്പിളുകൾ ശേഖരിച്ച് പരിശോധിക്കും.
വിവിധ പ്രായപരിധിയിലുള്ളവരില്‍ കൊവിഡ് അണുബാധയുടെ വ്യാപ്തി വിലയിരുത്തുക, ഇതുവരെ രോഗനിർണയം നടത്താത്ത കേസുകൾ നിരീക്ഷിക്കുക, ഗവർണറേറ്റ് തലത്തിൽ അണുബാധയുടെ തോത് കണക്കാക്കുക, രോഗലക്ഷണങ്ങളില്ലാത്ത അണുബാധയുടെ നിരക്ക് കണ്ടെത്തുക, അണുബാധയുടെ ആകെ എണ്ണം തിട്ടപ്പെടുത്തുക എന്നിവയാണ് കൊവിഡ് -19 സർവേ കൊണ്ട് ആരോഗ്യ മന്ത്രാലയം ലക്ഷ്യം വെക്കുന്നത്. കൂടാതെ കൊവിഡ് രോഗ വ്യാപനം ജനങ്ങളുടെ ജീവിത നിലവാരത്തെ എങ്ങനെ ബാധിച്ചുവെന്നും സർവേയിലൂടെ കണ്ടെത്തും.