റമദാനിലെ പകല്‍സമയത്ത് പൊതുസ്ഥലത്ത് വെച്ച് ഭക്ഷണം കഴിക്കുന്നവര്‍ക്ക് ശിക്ഷ ലഭിക്കുമെന്ന് കുവൈത്ത് പൊലീസ്
റമദാനെയോ അതുമായി ബന്ധപ്പെട്ട മതപരമായ ചടങ്ങുകളെയും അനാദരിക്കുന്നവരെയും അനാദരിക്കാൻ പ്രേരണ നല്‍കുന്നവരെയും കുറ്റക്കാരായി കണക്കാക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
കുവൈത്ത് സിറ്റി: റമദാന്‍ മാസത്തോടും നോമ്പെടുക്കുന്നവരോടും അനാദരവ് കാണിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പബ്ലിക് റിലേഷന്‍സ് ആന്റ് സെക്യൂരിറ്റി ഇന്‍ഫര്‍മേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ അല്‍ കന്തരി അറിയിച്ചു. പകല്‍ സമയങ്ങളില്‍ പൊതുസ്ഥലത്ത് വെച്ച് ഭക്ഷണം കഴിക്കുന്നത് കുവൈത്ത് നിയമപ്രകാരം ഒരുമാസം വരെ ജയില്‍ ശിക്ഷയും 100 ദിനാര്‍ വഴി പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
റമദാനെയോ അതുമായി ബന്ധപ്പെട്ട മതപരമായ ചടങ്ങുകളെയും അനാദരിക്കുന്നവരെയും അനാദരിക്കാൻ പ്രേരണ നല്‍കുന്നവരെയും കുറ്റക്കാരായി കണക്കാക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. റമദാനിലെ തിരക്ക് പരിഗണിച്ച് ഷോപ്പിങ് മാളുകളിലും മാര്‍ക്കറ്റുകളിലുമെല്ലാം കൂടുതല്‍ പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. യാചകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഇതിനായി സാമൂഹിക മാധ്യമങ്ങള്‍ വഴി ബോധവത്കരണം തുടങ്ങിയിട്ടുണ്ടെന്നും ബ്രിഗേഡിയര്‍ ജനറല്‍ അല്‍ കന്തരി അറിയിച്ചു.