ബെംഗളൂരുവിൽ എബോള വൈറസ് സംശയത്തെ തുടർന്ന് നിരീക്ഷണത്തിലാക്കിയിരുന്ന യുവതിയുടെ പരിശോധന ഫലം നെഗറ്റീവാണെന്ന് കണ്ടെത്തി. പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നടത്തിയ പരിശോധനയിലാണ് സാംപിൾ ഫലം നെഗറ്റീവാണെന്ന് കണ്ടെത്തിയത്.
ബെംഗളൂരു: ബെംഗളൂരുവിൽ എബോള വൈറസ് സംശയത്തെ തുടർന്ന് നിരീക്ഷണത്തിലാക്കിയിരുന്ന ഉഗാണ്ടൻ യുവതിയുടെ പരിശോധന ഫലം നെഗറ്റീവ്. രോഗലക്ഷണമായ ശരീര വേദന പ്രകടിപ്പിച്ചതിനെ തുടർന്ന് ബെംഗളൂരുവിലെ സർക്കാർ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയ 28കാരിയുടെ പരിശോധന ഫലമാണ് നെഗറ്റീവായത്. ഉഗാണ്ടൻ യുവതിയുടെ പരിശോധന ഫലം നെഗറ്റീവാണെന്ന് കണ്ടെത്തിയതായി കർണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു അറിയിച്ചു.

എബോള വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്ത കിഴക്കൻ ആഫ്രിക്കയിൽ ഉൾപ്പെടുന്ന ഉഗാണ്ടയിൽനിന്ന് അഹമ്മദാബാദിൽ എത്തിയ യുവതി പിന്നീടാണ് ബെംഗളൂരുവിൽ എത്തിയത്. ചൊവ്വാഴ്ച നേരിയ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനാൽ യുവതിയെ ഹോട്ടലിൽനിന്ന് സർക്കാർ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് യുവതിയുടെ രക്തസാംപിൾ ശേഖരിച്ച് പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചു. പൂനെയിൽ നടന്ന പരിശോധനയിലാണ് സാംപിൾ നെഗറ്റീവാണെന്ന് കണ്ടെത്തിയത്.
അതേസമയം പ്രോട്ടോക്കോളിന്റെ ഭാഗമായി, 48 മണിക്കൂറിന് ശേഷം വീണ്ടും സാംപിൾ പരിശോധന നടക്കും. യുവതി ഇതുവരെ മറ്റ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചിട്ടില്ലെന്ന് ബെംഗളൂരു ജില്ലാ സർജനും മെഡിക്കൽ സുപ്രണ്ടുമായ അനിൽ കുമാർ ബനഗർ അറിയിച്ചു. വീണ്ടും പരിശോധന നടത്തിയ ശേഷം തീരുമാനമെടുക്കുമെന്നും മേലുദ്യോഗസ്ഥരുടെ അറിയിപ്പിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കർണാടക ആരോഗ്യവകുപ്പ് സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും പൊതുജനാരോഗ്യവും സുരക്ഷയും മുൻനിർത്തി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ പൂർണസജ്ജമാണെന്നും ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു അറിയിച്ചു. പൗരന്മാർ പരിഭ്രാന്തരാകരുതെന്നും ആരോഗ്യ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. കൂടാതെ സർക്കാരും ആരോഗ്യവകുപ്പും പുറപ്പെടുവിക്കുന്ന ഔദ്യോഗിക വിവരങ്ങളും നിർദേശങ്ങളും മാത്രം ആശ്രയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


