കുവൈത്തിൽ ഇ-വിസ വഴി ഒരു വർഷത്തിനിടെ അനുവദിച്ചത് 2.35 ലക്ഷം വിസകൾ. ഓരോ റെസിഡൻസി വകുപ്പും ഇപ്പോൾ പ്രതിദിനം ഏകദേശം 1,000 വിസകൾ പ്രോസസ്സ് ചെയ്യുന്നുണ്ട്. ആറ് ഗവർണറേറ്റുകളിലായി ഇത് പ്രതിദിനം ഏകദേശം 6,000 സന്ദർശക വിസകൾ വരും.
കുവൈത്ത് സിറ്റി: കഴിഞ്ഞ വർഷം ജൂലൈയിൽ 'കുവൈത്ത് ഇ-വിസ' ഇലക്ട്രോണിക് പ്ലാറ്റ്‍ഫോം ആരംഭിച്ചത് മുതൽ ആറ് ഗവർണറേറ്റുകളിലെയും ഇമിഗ്രേഷൻ വകുപ്പുകൾ വഴി ഏകദേശം 2,35,000 സന്ദർശക വിസകൾ അനുവദിച്ചതായി സുരക്ഷാ വൃത്തങ്ങൾ. പുതിയ വിസ സമ്പ്രദായം വിനോദസഞ്ചാരത്തെ ഉത്തേജിപ്പിക്കാനും രാജ്യത്തേക്കുള്ള പ്രവേശന നടപടികൾ ലളിതമാക്കാനും ലക്ഷ്യമിട്ടുള്ളതാണ്. ഓരോ റെസിഡൻസി വകുപ്പും ഇപ്പോൾ പ്രതിദിനം ഏകദേശം 1,000 വിസകൾ പ്രോസസ്സ് ചെയ്യുന്നുണ്ട്. ആറ് ഗവർണറേറ്റുകളിലായി ഇത് പ്രതിദിനം ഏകദേശം 6,000 സന്ദർശക വിസകൾ വരും.
വിസ ലഭിക്കുന്നതിൽ ഒരു പ്രത്യേക ദേശീയതയ്ക്ക് ആധിപത്യമില്ല. ചില ദിവസങ്ങളിൽ അറബ് പ്രവാസികൾക്കാണ് മുൻഗണനയെങ്കിൽ, മറ്റു ദിവസങ്ങളിൽ ഏഷ്യൻ പൗരന്മാർക്കാണ് ഭൂരിപക്ഷം ലഭിക്കുന്നതെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി. കുവൈത്ത് ആതിഥേയത്വം വഹിച്ച ഗൾഫ് കപ്പ് (ഗൾഫ് സൈൻ 26) ടൂർണമെൻ്റുമായി ബന്ധപ്പെട്ട് സന്ദർശക വിസകളിൽ വൻ വർധനവുണ്ടായി. ഇത് രാജ്യത്തെ ടൂറിസത്തിന് കൂടുതൽ ഉണർവേകി. നാലാം തലമുറ ബന്ധുക്കൾക്ക് സന്ദർശക വിസ നൽകുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. എന്നാൽ പ്രതിമാസ ശമ്പളം കുറഞ്ഞ പ്രവാസികൾക്ക് വിസ നൽകുന്നതിലുള്ള ആശങ്കകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്.


