ബലിപെരുന്നാളിനോട് അനുബന്ധിച്ച് സൗദിയിൽ സ്വകാര്യമേഖലയ്ക്ക് നാല് ദിവസം അവധി. രാജ്യത്തെ തൊഴിൽ നിയമത്തിലെ എക്സിക്യൂട്ടീവ് ചട്ടങ്ങളിൽ വ്യക്തമാക്കിയ നിബന്ധനകൾക്ക് വിധേയമായാണ് ഈ അവധി അനുവദിച്ചിരിക്കുന്നതെന്നും മന്ത്രാലയം ഔദ്യോഗികമായി വിശദീകരിച്ചു.
റിയാദ്: സൗദി അറേബ്യയിലെ സ്വകാര്യമേഖലയിലെയും എൻ.ജി.ഒ സ്ഥാപനങ്ങളിലെയും ജീവനക്കാർക്കുള ബലിപെരുന്നാൾ അവധി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചു. നാല് ദിവസമാണ് ഇത്തവണത്തെ പെരുന്നാൾ അവധി. മെയ് 26 (ദുൽ ഹജ്ജ് ഒമ്പത്) ചൊവ്വാഴ്ചയിലെ അറഫാ ദിനം മുതലാണ് അവധി ആരംഭിക്കുന്നത്. രാജ്യത്തെ തൊഴിൽ നിയമത്തിലെ എക്സിക്യൂട്ടീവ് ചട്ടങ്ങളിൽ വ്യക്തമാക്കിയ നിബന്ധനകൾക്ക് വിധേയമായാണ് ഈ അവധി അനുവദിച്ചിരിക്കുന്നതെന്നും മന്ത്രാലയം ഔദ്യോഗികമായി വിശദീകരിച്ചു.

യുഎഇയിൽ അവധി
യുഎഇയിൽ ഈ വർഷത്തെ അറഫാ ദിനത്തോടും ബലിപെരുന്നാളിനോടും അനുബന്ധിച്ചുള്ള ഔദ്യോഗിക അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. രാജ്യത്ത് ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായ പശ്ചാത്തലത്തിലാണ് മന്ത്രാലയങ്ങളുടെ അറിയിപ്പ്. സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് നാല് ദിവസത്തെയും പൊതുമേഖലയ്ക്ക് അഞ്ച് ദിവസത്തെയും ശമ്പളത്തോടുകൂടിയ അവധിയാണ് ലഭിക്കുക.
സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് മേയ് 26 ചൊവ്വാഴ്ച (അറഫാ ദിനം) മുതൽ മേയ് 29 വെള്ളിയാഴ്ച വരെയാണ് അവധി. തുടർന്ന് ശനി, ഞായർ വാരാന്ത്യ അവധി ദിവസങ്ങൾ കൂടി കഴിയുന്നതോടെ ജീവനക്കാർ ജൂൺ 1 തിങ്കളാഴ്ച തിരികെ ജോലിയിൽ പ്രവേശിക്കണം. ഫെഡറൽ ഗവൺമെന്റ് ജീവനക്കാർക്ക് മേയ് 25 തിങ്കളാഴ്ച മുതൽ മേയ് 29 വെള്ളിയാഴ്ച വരെ തുടർച്ചയായ അഞ്ച് ദിവസത്തെ അവധി ലഭിക്കും. ശനി, ഞായർ ദിവസങ്ങൾക്ക് ശേഷം പൊതുമേഖലയിലും ജൂൺ 1 തിങ്കളാഴ്ചയോടെ പ്രവൃത്തിദിനങ്ങൾ പുനരാരംഭിക്കും.


