പശ്ചിമേഷ്യയിലെ സംഘർഷങ്ങളെ തുടർന്ന് വിമാന സർവീസുകൾ തടസ്സപ്പെട്ട യാത്രക്കാർക്കായി ഖത്തർ എയർവേയ്‌സ് ഇളവുകൾ പ്രഖ്യാപിച്ചു. യാത്രക്കാർക്ക് ഫീസ് ഈടാക്കാതെ ടിക്കറ്റുകൾ റീബുക്ക് ചെയ്യാനും യാത്ര റദ്ദാക്കുന്നവർക്ക് മുഴുവൻ തുകയും തിരികെ ലഭിക്കാനും അവസരമുണ്ട്.
ദോഹ: പശ്ചിമേഷ്യയിലെ സംഘർഷങ്ങളെ തുടർന്ന് വിമാന സർവീസുകളിലുണ്ടായ തടസ്സം കണക്കിലെടുത്ത്, യാത്രക്കാർക്കായി ഇളവുകൾ പ്രഖ്യാപിച്ച് ഖത്തർ എയർവേയ്‌സ്. വിമാനങ്ങൾ മാറ്റിവെക്കുകയോ വൈകുകയോ റദ്ദാക്കുകയോ ചെയ്തത് മൂലം യാത്ര തടസ്സപ്പെട്ടവർക്ക് സൗകര്യപ്രദമായ റീബുക്കിംഗ് അവസരം ഖത്തർ എയർവേയ്‌സ് പ്രഖ്യാപിച്ചിട്ടുണ്ട്.
ഖത്തർ എയർവേയ്‌സിന്റെ ടിക്കറ്റ് എടുത്ത യാത്രക്കാർക്ക് സർവീസുകളുടെ ലഭ്യതയ്ക്കും നിരക്ക് വ്യവസ്ഥകൾക്കും വിധേയമായി, യാത്രാ തീയതി മാറ്റുന്നതിനുള്ള ഫീസ് ഇല്ലാതെ സൗജന്യമായി തീയതി മാറ്റാം. ഇതോടെ, 2026 ഫെബ്രുവരി 28-നും ജൂൺ 15-നും ഇടയിൽ യാത്ര നിശ്ചയിച്ചിരുന്നവർക്ക് തങ്ങളുടെ ടിക്കറ്റുകൾ അധിക ചിലവുകളില്ലാതെ ഒക്ടോബർ 31 വരെ റീബുക്കിംഗ് ചെയ്യാൻ സാധിക്കും. യാത്രകൾ മാറ്റിവെക്കേണ്ടി വന്നവർക്ക് വലിയ ആശ്വാസമാണ് ഈ തീരുമാനം.
ഖത്തർ എയർവേയ്‌സ് നേരിട്ട് നടത്തുന്ന സർവീസുകൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ടിക്കറ്റിലെ തീയതി മാറ്റാൻ സർവീസ് ചാർജുകൾ ഈടാക്കില്ലെങ്കിലും, പുതിയ തീയതിയിലെ ടിക്കറ്റ് നിരക്കിലെ മാറ്റങ്ങൾക്കും സീറ്റുകളുടെ ലഭ്യതയ്ക്കും അനുസരിച്ചായിരിക്കും റീബുക്കിംഗ് സാധ്യമാകുക. യാത്രക്കാർക്ക് വെബ്സൈറ്റിലെ 'മാനേജ് ബുക്കിംഗ്' ഓപ്ഷൻ വഴിയോ മൊബൈൽ ആപ്പ് വഴിയോ ഈ മാറ്റങ്ങൾ വരുത്താവുന്നതാണ്. റീബുക്ക് ചെയ്ത വിമാനത്തിൽ വീണ്ടും തടസ്സം നേരിട്ടാൽ, 2026 ഒക്ടോബർ 31 വരെ യാത്രക്കാർക്ക് കൂടുതൽ ഫീസ് രഹിത മാറ്റങ്ങൾക്ക് അർഹതയുണ്ടാകും.
യാത്ര റദ്ദാക്കാൻ ആഗ്രഹിക്കുന്നവർക്ക് ടിക്കറ്റ് തുക പൂർണ്ണമായും തിരികെ നൽകുമെന്നും എയർലൈൻ അറിയിച്ചു. എന്നാൽ അപേക്ഷകളുടെ എണ്ണം കൂടുതലായതിനാൽ റീഫണ്ട് തുക ലഭിക്കാൻ ഏകദേശം 28 പ്രവൃത്തി ദിവസങ്ങൾ വരെ എടുത്തേക്കാം. ട്രാവൽ ഏജൻസികൾ വഴി ടിക്കറ്റ് എടുത്തവർ മാറ്റങ്ങൾക്കായി ബന്ധപ്പെട്ട ഏജൻസികളെത്തന്നെ സമീപിക്കേണ്ടതാണ്.


