ഗാസയിൽ വെടിനിർത്തൽ ചർച്ച ചെയ്യാൻ ഈജിപ്തിലെ ഷാം എൽ ഷെയ്‌ക്കിൽ ആരംഭിച്ച സമാധാന ഉച്ചകോടിയിൽ ഖത്തർ അമീർ ശെയ്ഖ് തമീം ബിൻ ഹമദ് അൽ-താനി പങ്കെടുത്തു. ഇന്ന് ഉച്ചയോടെയാണ് അമീർ ഈജിപ്തിൽ എത്തിയത്.
ദോഹ: ഗാസയിൽ വെടിനിർത്തൽ ഉറപ്പാക്കുന്നതിനും തുടർനടപടികൾ ചർച്ച ചെയ്യാനും ഈജിപ്തിലെ റിസോർട്ട് നഗരമായ ഷാം എൽ ഷെയ്‌ക്കിൽ ഇന്ന് ആരംഭിച്ച ഗാസ സമാധാന ഉച്ചകോടിയിൽ പങ്കെടുത്ത് ഖത്തർ അമീർ ശെയ്ഖ് തമീം ബിൻ ഹമദ് അൽ-താനി. പലസ്തീൻ ജനതയെ പിന്തുണയ്ക്കുന്നതിനും അവരുടെ ദുരിതങ്ങൾ പരിഹരിക്കുന്നതിനും നിരന്തരം ശ്രമങ്ങൾ നടത്തുന്ന ഖത്തറിനെ പ്രതിനിധീകരിച്ച് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഇന്ന് ഉച്ചയോടെയാണ് അമീർ ഈജിപ്തിൽ എത്തിയത്.
ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ സിസിയും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സംയുക്തമായാണ് ഷാം എൽ ഷൈഖ് സമാധാന ഉച്ചകോടിക്ക് അധ്യക്ഷത വഹിക്കുന്നത്. 20-ലധികം രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. മാസങ്ങളായി തുടരുന്ന തീവ്രമായ സംഘർഷത്തെത്തുടർന്ന് ഭരണം, സുരക്ഷ, പുനർനിർമ്മാണം എന്നിവയുൾപ്പെടെയുള്ള പ്രധാന പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ കിടക്കുന്നതിനാൽ, ട്രംപിന്റെ നിർദ്ദിഷ്ട ഗസ്സ സമാധാന പദ്ധതിക്ക് അന്താരാഷ്ട്ര പിന്തുണ ലഭിക്കാൻ ഉച്ചകോടി സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.


