ലോക സാമൂഹിക വികസന ഉച്ചകോടിക്ക് ദോഹയിൽ തുടക്കം. ഖത്തർ അമീർ ശെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ഉച്ചകോടി ഉദ്ഘാടനം ചെയ്തു. ഉച്ചകോടി ഉദ്ഘാടനം ചെയ്യവേ സുഡാനിലെ കൂട്ടക്കൊലയും പലസ്തീൻ വിഷയവും അമീറിന്റെ പ്രസംഗത്തിൽ മുഖ്യവിഷയമായി.
ദോഹ: ഖത്തർ ആതിഥേയത്വം വഹിക്കുന്ന രണ്ടാം ലോക സാമൂഹിക വികസന ഉച്ചകോടിക്ക് ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിൽ തുടക്കം. ഖത്തർ അമീർ ശെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ഉച്ചകോടി ഉദ്ഘാടനം ചെയ്തു. ഇന്ന് മുതൽ നവംബർ ആറ് വരെ നീളുന്ന ലോക സാമൂഹിക വികസന ഉച്ചകോടിയിൽ പങ്കെടുക്കാൻ വിവിധ ലോക നേതാക്കൾ ദോഹയിലെത്തിയിട്ടുണ്ട്.
ഉച്ചകോടി ഉദ്ഘാടനം ചെയ്യവേ സുഡാനിലെ കൂട്ടക്കൊലയും പലസ്തീൻ വിഷയവും അമീറിന്റെ പ്രസംഗത്തിൽ മുഖ്യവിഷയമായി. സുഡാനിലെ എൽ-ഫാഷറിൽ നടന്ന അതിക്രമങ്ങളിൽ ഞെട്ടൽ പ്രകടിപ്പിച്ച അമീർ ഏതെങ്കിലും രാജ്യത്ത് രാഷ്ട്രീയസ്ഥിരത ഇല്ലാതിരിക്കുന്നത് ഇത്തരം ആഘാതങ്ങളിലേക്കും ദുരന്തങ്ങളിലേക്കും കൂട്ടക്കൊലയിലേക്കും നയിക്കുമെന്ന് തിരിച്ചറിയാൻ ലോകത്തിന് മറ്റൊരു തെളിവ് ആവശ്യമുണ്ടോ എന്ന് ചോദിച്ചു.
രണ്ടര വർഷമായി സുഡാനിൽ തുടരുന്ന കൂട്ടക്കൊലകളും നരഹത്യകളും അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും സുഡാന്റെ പ്രാദേശിക സമഗ്രത കൈവരിക്കാൻ ഒരു രാഷ്ട്രീയ പരിഹാരം ഉടനടി ഉണ്ടാവേണ്ടതുണ്ടെന്നും അമീർ ആവശ്യപ്പെട്ടു. പലസ്തീനുള്ള പിന്തുണയും അമീർ ആവർത്തിച്ചു. പലസ്തീൻ ജനതക്ക് സ്വന്തം പ്രദേശങ്ങളിൽ നിയമപരമായ അവകാശം വിനിയോഗിക്കാൻ കഴിയുന്നതുവരെ പിന്തുണ ശക്തമാക്കാനും നീതി ലഭിക്കുന്നതുവരെ അവരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനും അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു.
