രണ്ട് മണിക്കൂറിനുള്ളിൽ കെട്ടിടനിർമാണ പെർമിറ്റ്. കെട്ടിടനിർമാണ പെർമിറ്റ് നൽകാൻ എഐ സംവിധാനവുമായി ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം.  

ദോഹ: രാജ്യത്തിന്റെ ഡിജിറ്റൽ മുന്നേറ്റം വേഗത്തിലാക്കാനും സർക്കാർ സേവനങ്ങളുടെ ഗുണമേന്മയും കാര്യക്ഷമതയും വർധിപ്പിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി കെട്ടിടനിർമാണ പ്രവൃത്തികൾക്കുള്ള അനുമതി നൽകാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനവുമായി ഖത്തർ. വിവിധ മേഖലകളിലുടനീളം സർക്കാർ ജോലികളിൽ എ.ഐ ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്നതിനും നടപടിക്രമങ്ങൾ ത്വരിതപ്പെടുത്തുന്നതിനും പ്രവർത്തനക്ഷമത വർധിപ്പിക്കാനും സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള ഖത്തർ നാഷനൽ വിഷൻ 2030നും മൂന്നാമത് നാഷനൽ ഡെവലപ്മെന്റ് സ്ട്രാറ്റജിക്കും അനുസൃതമായാണ് പുതിയ സംവിധാനമൊരുക്കിയത്. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്‌മാൻ ബിൻ ജാസിം അൽതാനിയുടെ നേതൃത്വത്തിൽ, മുനിസിപ്പാലിറ്റി മന്ത്രാലയമാണ് എ.ഐ-പവേർഡ് ബിൽഡിംഗ് പെർമിറ്റ് സിസ്റ്റം ആരംഭിച്ചത്.

സാധാരണ 30 ദിവസത്തോളം എടുക്കുന്ന കെട്ടിട നിർമാണാനുമതി ഇനിമുതൽ രണ്ട് മണിക്കൂറിനുള്ളിൽ നൽകാൻ കഴിയും. എൻജിനീയറിങ് ഡ്രോയിംഗുകൾ അംഗീകൃത മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് എ.ഐ പരിശോധനയിലൂടെ എളുപ്പം മനസ്സിലാക്കാം. സാങ്കേതിക നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതോടൊപ്പം കൃത്യതയോടെ നടപ്പാക്കാനും സാധിക്കും. കൂടാതെ, ഇടപാടുകൾ വേഗത്തിലാക്കാനും, എൻജിനീയറിങ്-കൺസൾട്ടിങ് ഓഫിസുകളെ സഹായിക്കാനും, നടപടിക്രമങ്ങൾ ലളിതമാക്കാനും ഇതിലൂടെ സാധിക്കും.

മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ ഡിജിറ്റൽ മുന്നേറ്റത്തിൽ പ്രധാനപ്പെട്ട നാഴികക്കല്ലാണിത്. കൂടുതൽ കാര്യക്ഷമവുമായ നടപടിക്രമങ്ങളിലൂടെ കൺസൾട്ടൻസി ഓഫീസുകളെയും നിക്ഷേപകരെയും പിന്തുണയ്ക്കുക, എ.ഐ വിശകലനത്തിലൂടെ സാങ്കേതിക ഔട്ട്പുട്ടുകളുടെ കൃത്യതയും ഗുണനിലവാരവും വർദ്ധിപ്പിക്കുക, മനുഷ്യ ഇടപെടലില്ലാതെ ആദ്യ ഘട്ടത്തിൽ 70 ശതമാനം വരെ ഓട്ടോമേഷൻ കൈവരിക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് എ.ഐ സംവിധാനം അവതരിപ്പിച്ചത്. ഇതോടെ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് കെട്ടിട പെർമിറ്റുകൾ നൽകുന്നതിന് പൂർണ്ണമായും സംയോജിത സംവിധാനം അവതരിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമാണ് ഖത്തർ എന്നും അധികൃതർ ചൂണ്ടിക്കാട്ടി.