ഫിഫ അണ്ടർ-17 ലോകകപ്പിൽ ആതിഥേയരായ ഖത്തർ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിന് ഇന്നിറങ്ങും. ആസ്പയറിലെ മൻസൂർ മുഫ്താഹ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഖത്തറിന് ബൊളീവിയയാണ് എതിരാളി.

ദോഹ: ഫിഫ അണ്ടർ-17 ലോകകപ്പിൽ ആതിഥേയരായ ഖത്തർ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിന് ഇന്നിറങ്ങും. ആസ്പയറിലെ മൻസൂർ മുഫ്താഹ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഖത്തറിന് ബൊളീവിയയാണ് എതിരാളി. ടൂർണമെന്റിലെ ആദ്യ വിജയം ലക്ഷ്യമിട്ടാണ് ഖത്തർ ഇന്നിറങ്ങുന്നത്. ബൊളീവിയയെ കൂടാതെ ഇറ്റലി, ദക്ഷിണാഫ്രിക്ക ടീമുകളോടൊപ്പം ഗ്രൂപ്പ്‌ 'എ'യിലാണ് ഖത്തറുള്ളത്. ഗ്രൂപ്പിൽ ആറ് പോയിന്റുമായി മുന്നിലുള്ള ഇറ്റലി നാല് പോയിന്റോടെ രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയെ ആസ്പയർ സ്റ്റേഡിയം നമ്പർ 9-ൽ ഇന്ന് നേരിടും.

ആദ്യ മത്സരത്തിൽ ഇറ്റലിയോട് 1-0 ന് തോറ്റതിന് ശേഷം, ദക്ഷിണാഫ്രിക്കയുമായി 1-1 സമനിലയിൽ പിരിഞ്ഞ ഖത്തറിന് ഒരു പോയിന്റ് മാത്രമാണുള്ളത്. അതിനാൽ നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കാൻ ആതിഥേയർക്ക് ബൊളീവിയക്കെതിരെ വിജയം അനിവാര്യമാണ്. 48 ടീമുകൾ മത്സരിക്കുന്ന ടൂർണമെന്റിൽ നാല് ടീമുകൾ വീതമുള്ള 12 ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു. ഓരോ ഗ്രൂപ്പിൽ നിന്നും മികച്ച രണ്ട് ടീമുകളും 8 മികച്ച മൂന്നാം സ്ഥാനക്കാരും 32 റൗണ്ടിലേക്ക് മുന്നേറും. ആസ്പയർ സ്‌പോർട്‌സ് കോംപ്ലക്‌സിനുള്ളിലെ എട്ട് സ്റ്റേഡിയങ്ങളിലായി 104 മത്സരങ്ങളാണ് നടക്കുക. ടൂർണമെന്റിന്റെ ഫൈനൽ മത്സരം നവംബർ 27-ന് ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കും.