കള്ളനോട്ട് നിര്‍മ്മാണ കേന്ദ്രത്തില്‍ റെയ്ഡ്; വിദേശികളടക്കം പിടിയില്‍
റിയാദിലെ വെയര്‍ഹൗസ് കേന്ദ്രീകരിച്ചാണ് പ്രതികള്‍ കള്ളനോട്ടുകള്‍ അച്ചടിച്ചിരുന്നത്.
റിയാദ്: സൗദി അറേബ്യയില്‍ കള്ളനോട്ട് നിര്‍മ്മാണ കേന്ദ്രത്തില്‍ നടത്തിയ പരിശോധനയില്‍ വിദേശികളടക്കം പിടിയില്‍. സൗദി പൗരനും സിറിയ, യെമന്‍, ഈജിപ്ത് സ്വദേശികളുമാണ് റിയാദ് പൊലീസിന്റെ പിടിയിലായത്.
പ്രതികള്‍ അച്ചടിച്ച വിദേശ രാജ്യങ്ങളുടെ വ്യാജ കറന്‍സികളുടെ വന്‍ ശേഖരമാണ് ഇവിടെ നിന്ന് പൊലീസ് പിടിച്ചെടുത്തത്. റിയാദിലെ വെയര്‍ഹൗസ് കേന്ദ്രീകരിച്ചാണ് പ്രതികള്‍ കള്ളനോട്ടുകള്‍ അച്ചടിച്ചിരുന്നത്. കള്ളനോട്ട് നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരുന്ന യന്ത്രവും മറ്റ് സജ്ജീകരണങ്ങളും ഇവിടെ നിന്ന് കണ്ടെത്തി. നിയമാനുസൃത നടപടികള്‍ സ്വീകരിച്ച ശേഷം പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പൊലീസ് അറിയിച്ചു. പൊലീസ് റെയ്ഡ് നടത്തുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന വീഡിയോ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്.
മലയാളി ഉംറ തീര്‍ഥാടകക്ക് ദേഹാസ്വാസ്ഥ്യം; വിമാനം അടിയന്തര ലാൻഡിങ് നടത്തി
സൗദി അറേബ്യയിലേക്ക് നുഴഞ്ഞുകയറ്റക്കാരെ കടത്തി; അറബ് പൗരന് തടവുശിക്ഷ
റിയാദ്: സൗദി അറേബ്യയിലേക്ക് നുഴഞ്ഞുകയറ്റക്കാരെ കടത്തിയ കേസില്‍ അറബ് പൗരന് തടവുശിക്ഷ വിധിച്ചു.പ്രതിക്ക് അഞ്ചു വര്‍ഷം തടവു ശിക്ഷ നല്‍കിയതായി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. പബ്ലിക് പ്രോസിക്യൂഷന്റെ ക്രൈം വിഭാഗം നടത്തിയ അന്വേഷണത്തിലാണ് അറബ് പോരന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. അയല്‍രാജ്യത്ത് നിന്ന് നുഴഞ്ഞുകയറ്റക്കാരെ സൗദിയിലെത്തിക്കാന്‍ ഇയാള്‍ സഹായിച്ചതായി കണ്ടെത്തി. നുഴഞ്ഞുകയറ്റക്കാരെ എത്തിക്കുന്നതിനായി 15000 റിയാല്‍ ഇയാള്‍ വാങ്ങിയതായും കണ്ടെത്തി. തുടര്‍ന്നാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.
റഷ്യയിലെ വിദേശ യുദ്ധതടവുകാരെ വിട്ടയച്ചു; മോചിപ്പിച്ചത് സൗദി കിരീടാവകാശിയുടെ മധ്യസ്ഥതയില്‍
റിയാദ്: റഷ്യയിലെ വിദേശ യുദ്ധതടവുകാരെ സൗദി കിരീടാവകാശിയുടെ മധ്യസ്ഥതയില്‍ വിട്ടയച്ചു. അഞ്ചു രാജ്യങ്ങളില്‍നിന്നുള്ള 10 തടവുകാരെയാണ് സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ മധ്യസ്ഥശ്രമങ്ങളുടെ ഫലമായി റഷ്യ വിട്ടയച്ചത്.
ഉക്രൈനില്‍ പിടിയിലായ മൊറോക്കൊ, അമേരിക്ക, ബ്രിട്ടന്‍, സ്വീഡന്‍, ക്രോയേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യുദ്ധത്തടവുകാരെയാണ് റഷ്യ വിട്ടയച്ചതെന്ന് സൗദി വിദേശ മന്ത്രാലയം അറിയിച്ചു. സൗദിയിലെ ബന്ധപ്പെട്ട വകുപ്പുകള്‍ യുദ്ധത്തടവുകാരെ റഷ്യയില്‍ നിന്ന് സ്വീകരിച്ച് സൗദിയിലെത്തിച്ചു. സ്വദേശങ്ങളിലേക്കുള്ള ഇവരുടെ മടക്കയാത്രക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിവരികയാണ്. യുദ്ധത്തടവുകാരെ വിട്ടയക്കുന്ന കാര്യത്തില്‍ കിരീടാവകാശി നടത്തിയ ശ്രമങ്ങളുമായി സഹകരിക്കുകയും പ്രതികരിക്കുകയും ചെയ്ത റഷ്യന്‍, ഉക്രൈന്‍ ഗവണ്‍മെന്റുകള്‍ക്കുള്ള സൗദി അറേബ്യയുടെ നന്ദി വിദേശ മന്ത്രാലയം പ്രകടിപ്പിച്ചു.