മുന്‍കാലങ്ങളില്‍ വാടക വന്‍തോതില്‍ വര്‍ദ്ധിച്ചതോടെ പലരും നഗരങ്ങളുടെ പ്രാന്ത പ്രദേശങ്ങളിലേക്ക് താമസം മാറ്റാന്‍ നിര്‍ബന്ധിതരായിരുന്നു. ഇപ്പോള്‍ വാടക കുറയുന്നതോടെ ദുബായിലെ താമസക്കാരില്‍ 61.4 ശതമാനം പേരും കൂടുതല്‍ വലിയതും സൗകര്യങ്ങളുള്ളതുമായ സ്ഥലങ്ങളിലേക്ക് താമസം മാറ്റിയെന്നാണ് കണക്കുകള്‍. 

ദുബായ്: കെട്ടിടങ്ങളുടെ വാടക കുറയുന്നത് ദുബായിലെ താമസക്കാര്‍ക്ക് അനുഗ്രഹമാകുന്നു. നേരത്തെ നല്‍കിയിരുന്ന അതേ വാടകയില്‍ കൂടുതല്‍ മെച്ചപ്പെട്ട താമസ സൗകര്യങ്ങള്‍ കണ്ടെത്താന്‍ അവസരം ലഭിച്ചതോടെ നിരവധിപ്പേര്‍ ഇത് ഉപയോഗപ്പെടുത്തുകയാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മുന്‍കാലങ്ങളില്‍ വാടക വന്‍തോതില്‍ വര്‍ദ്ധിച്ചതോടെ പലരും നഗരങ്ങളുടെ പ്രാന്ത പ്രദേശങ്ങളിലേക്ക് താമസം മാറ്റാന്‍ നിര്‍ബന്ധിതരായിരുന്നു. ഇപ്പോള്‍ വാടക കുറയുന്നതോടെ ദുബായിലെ താമസക്കാരില്‍ 61.4 ശതമാനം പേരും കൂടുതല്‍ വലിയതും സൗകര്യങ്ങളുള്ളതുമായ സ്ഥലങ്ങളിലേക്ക് താമസം മാറ്റിയെന്നാണ് കണക്കുകള്‍. ഇക്കാലയളവില്‍ 16.2 ശതമാനം പേര്‍ മാത്രമാണ് നിലവില്‍ താമസിച്ചിരുന്നതില്‍ നിന്നും ചെറിയ സ്ഥലങ്ങളിലേക്ക് മാറിയത്. നിരവധി കെട്ടിടങ്ങള്‍ നിര്‍മ്മാണം പൂര്‍ത്തിയായി ലഭ്യമായതോടെയാണ് വാടക കുറയുന്നത്. കഴിഞ്ഞ ആറ് മാസം വിവിധ റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങള്‍ നടത്തിയ സര്‍വേയിലാണ് പുതിയ കണക്കുകള്‍ ലഭ്യമായത്. 

നേരത്തെ താമസിച്ചിരുന്ന അതേ വാടകയിലോ അല്ലെങ്കില്‍ കുറഞ്ഞ തുകയ്ക്കോ കൂടുതല്‍ സൗകര്യങ്ങളുള്ള വലിയ താമസ സ്ഥലങ്ങള്‍ ലഭ്യമാവുന്നുണ്ടെന്ന് സര്‍വേ പറയുന്നു. ജീവിതച്ചെലവ് കുറയ്ക്കുന്നതിനായി കുറഞ്ഞ വാടകയുള്ള സ്ഥലങ്ങളിലേക്ക് മാറിയവരുമുണ്ട്. ദുബായ് നഗരത്തിലെ അപ്പാര്‍ട്ട്മെന്റുകളുടെയും വില്ലകളുടെയും വാടകയില്‍ മൂന്നുമുതല്‍ നാല് ശതമാനം വരെ കുറവ് വന്നു. മറ്റിടങ്ങളില്‍ ഏഴ് ശതമാനം വരെ ശരാശരി കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 20 ശതമാനത്തോളം വാടക കുറച്ച അപ്പാര്‍ട്ട്മെന്റുകളുമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൂടുതല്‍ ഫ്ലാറ്റുകളും മറ്റും താമസ യോഗ്യമാവുന്നതോടെ 2019ല്‍ വാടക പിന്നെയും കുറയുമെന്നാണ് റിയല്‍ എസ്റ്റേറ്റ് രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ വിലയിരുത്തല്‍.