സൗദിയുടെ പുതിയ ദേശീയ വിമാനക്കമ്പനിയായ റിയാദ് എയർ, തങ്ങളുടെ മൂന്നാമത്തെ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനമായി കെയ്‌റോയെ പ്രഖ്യാപിച്ചു. റിയാദിൽ നിന്ന് കെയ്‌റോയിലേക്ക് ബോയിങ് 787-9 ഡ്രീംലൈനർ വിമാനങ്ങൾ ഉപയോഗിച്ച് പ്രതിദിന സർവീസുകൾ നടത്താനാണ് ലക്ഷ്യമിടുന്നത്.
റിയാദ്: സൗദി അറേബ്യയുടെ പുതിയ ദേശീയ വിമാനക്കമ്പനിയായ റിയാദ് എയർ, തങ്ങളുടെ അന്താരാഷ്ട്ര ശൃംഖലയിലെ മൂന്നാമത്തെ പ്രാദേശിക കേന്ദ്രമായി ഈജിപ്ഷ്യൻ തലസ്ഥാനമായ കെയ്‌റോയെ പ്രഖ്യാപിച്ചു. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കെയ്‌റോ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പ്രതിദിന സർവിസുകളാണ് കമ്പനി ലക്ഷ്യമിടുന്നത്. ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാന റൂട്ടുകളിലൊന്നിൽ സാന്നിധ്യം ഉറപ്പിക്കുക എന്ന തന്ത്രപരമായ നീക്കത്തിെൻറ ഭാഗമാണിതെന്ന് റിയാദ് എയർ വ്യക്തമാക്കി. അത്യാധുനിക സാങ്കേതികവിദ്യയും ഉയർന്ന യാത്രാ സൗകര്യങ്ങളുമുള്ള ബോയിങ് 787-9 ഡ്രീംലൈനർ വിമാനങ്ങളാണ് ഈ റൂട്ടിൽ സർവിസ് നടത്തുക.
ലണ്ടൻ, ദുബൈ എന്നിവയ്ക്ക് ശേഷം റിയാദ് എയർ പറക്കുന്ന മൂന്നാമത്തെ അന്താരാഷ്ട്ര നഗരമായി കെയ്‌റോ മാറും. റിയാദിനും കെയ്‌റോയ്ക്കും ഇടയിൽ പ്രതിവർഷം ശരാശരി 27 ലക്ഷം യാത്രക്കാരുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സൗദി അറേബ്യയും ഈജിപ്തും തമ്മിലുള്ള ചരിത്രപരവും സാമ്പത്തികവും വിനോദസഞ്ചാരപരവുമായ ബന്ധം കൂടുതൽ ശക്തമാക്കുക. സൗദി അറേബ്യയിൽ നിന്ന് വിദേശത്തേക്ക് പോകുന്ന യാത്രക്കാരുടെ പട്ടികയിൽ കെയ്‌റോ ഒന്നാമതാണ്. കൂടാതെ, തീർത്ഥാടനം (ഹജ്ജ്, ഉംറ), ബിസിനസ്, ടൂറിസം എന്നീ ആവശ്യങ്ങൾക്കായി ഈജിപ്തിൽനിന്ന് സൗദിയിലേക്ക് എത്തുന്നവരുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് പരിഗണിച്ചാണ് ഈ പുതിയ റൂട്ട് ആരംഭിക്കുന്നത്.


