റിയാദിൽ ഭിക്ഷാടനം നടത്തിയ അഞ്ച് പ്രവാസികൾ അറസ്റ്റിൽ. രാജ്യത്ത് നിന്ന് ഭിക്ഷാടനം പൂർണ്ണമായും തുടച്ചുനീക്കാനുള്ള സുരക്ഷാ വകുപ്പുകളുടെ കർശനമായ നീക്കങ്ങളുടെ ഭാഗമായാണ് ഈ നടപടി.
റിയാദ്: റിയാദ് നഗരത്തിൽ ഭിക്ഷാടനം നടത്തിവന്ന അഞ്ച് ബംഗ്ലാദേശ് സ്വദേശികളെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായവർ ഭിക്ഷാടനം പ്രധാന തൊഴിലായി സ്വീകരിച്ചവരാണെന്നും ഇവർക്കെതിരെയുള്ള നിയമനടപടികൾ ആരംഭിച്ചതായും റീജ്യനൽ പൊലീസ് സ്ഥിരീകരിച്ചു.
രാജ്യത്ത് നിന്ന് ഭിക്ഷാടനം പൂർണ്ണമായും തുടച്ചുനീക്കാനുള്ള സുരക്ഷാ വകുപ്പുകളുടെ കർശനമായ നീക്കങ്ങളുടെ ഭാഗമായാണ് ഈ നടപടി. യാചന പോലുള്ള സാമൂഹിക തിന്മകൾക്കെതിരെ സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം പബ്ലിക് സെക്യൂരിറ്റി വിഭാഗം രാജ്യവ്യാപകമായി ശക്തമായ ക്യാമ്പയിനാണ് നടത്തിവരുന്നത്. ഇതിന്‍റെ ഭാഗമായി റിയാദിലും പരിശോധനകൾ വരും ദിവസങ്ങളിൽ കർശനമാക്കും.
പൊതുജനങ്ങൾക്ക് നിർദ്ദേശം
പൊതുജനങ്ങൾ തങ്ങളുടെ കാരുണ്യഹസ്തങ്ങളും സംഭാവനകളും യഥാർത്ഥത്തിൽ സഹായം ആവശ്യമുള്ള അർഹരായ ആളുകളിലേക്ക് തന്നെ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ഇതിനായി രാജ്യത്ത് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിട്ടുള്ള പ്ലാറ്റ്‌ഫോമുകൾ വഴി മാത്രം ധനസഹായങ്ങൾ കൈമാറാൻ പബ്ലിക് സെക്യൂരിറ്റി വിഭാഗം ഓർമ്മിപ്പിച്ചു.


