നിരവധി രാജ്യങ്ങൾ വ്യോമാതിർത്തികൾ താൽക്കാലികമായി അടച്ചതിനാൽ വിമാന സർവിസ് ഷെഡ്യൂളുകൾ മാറാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍. 

റിയാദ്: ഇറാനെതിരായ ഇസ്രായേൽ വ്യോമാക്രമണ പശ്ചാത്തലത്തിൽ നിരവധി രാജ്യങ്ങൾ വ്യോമാതിർത്തികൾ താൽക്കാലികമായി അടച്ചതിനാൽ വിമാന സർവിസ് ഷെഡ്യൂളുകൾ മാറാൻ സാധ്യതയുണ്ടെന്ന് സൗദി അറേബ്യയിലെ വിമാനത്താവള മാനേജുമെൻറുകൾ അറിയിച്ചു. നിലവിൽ വിമാന സർവിസുകൾ തടസ്സങ്ങൾ നേരിടുന്നുണ്ട്. അതുകൊണ്ട് സൗദിയിൽനിന്ന് വിദേശ രാജ്യങ്ങളിലേക്ക് പോകാൻ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ള എല്ലാ യാത്രക്കാരും അതത് വിമാന കമ്പനികളുമായി നേരിട്ട് ബന്ധപ്പെട്ട് നിലവിലെ സ്ഥിതി മനസിലാക്കണം.

Add Asianetnews as a Preferred SourcegooglePreferred

അതനുസരിച്ച് യാത്ര ക്രമീകരിക്കണമെന്നും വിവിധ സൗദി എയർപ്പോർട്ടുകളുടെ മാനേജ്മെൻറുകൾ സംയുക്തമായി അറിയിച്ചു. ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, ദമ്മാം കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവയുടെ മാനേജ്‌മെൻറാണ് മുഴുവൻ യാത്രക്കാരോടും വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് അതത് വിമാനങ്ങളുടെ നിലവിലെ ഷെഡ്യൂളും എന്തെങ്കിലും അടിയന്തര മാറ്റങ്ങൾ ഉണ്ടോയെന്നും പരിശോധിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. യാത്രാതീയതികൾ പെട്ടെന്ന് റദ്ദാക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്യുന്നത് മൂലമുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ഈ മുന്നറിയിപ്പ് എന്നും പ്രസ്താവനയിൽ പറഞ്ഞു.