ആറ് പേർക്ക് ഒമിക്രോൺ വൈറസ് കണ്ടെത്തിയതിനെത്തുടർന്ന് സൗദിയിൽ നിന്ന് നൈജീരിയയിലേക്കും തിരിച്ചുമുള്ള യാത്രകൾക്ക് വിലക്കേർപ്പെടുത്തി.
റിയാദ്: ഒമിക്രോൺ (Omicron) വ്യാപനത്തെ തുടർന്ന് നൈജീരിയക്കും (Nigeria) സൗദി അറേബ്യ യാത്രാവിലക്ക് (Saudi travel ban) ഏർപ്പെടുത്തി. സൗദിയിൽ നിന്ന് നൈജീരിയയിലേക്കും തിരിച്ചുമുള്ള യാത്രകൾക്ക് വിലക്കേർപ്പെടുത്തിയതായി സൗദി സിവിൽ ഏവിയേഷൻ (Saudi civil avaition) അറിയിച്ചു. നൈജീരിയയിൽ കഴിഞ്ഞ ദിവസം ആറ് പേർക്ക് ഒമിക്രോൺ വൈറസ് കണ്ടെത്തിയതിനെത്തുടർന്നാണ് യാത്രാ വിലക്ക്.
ഇതോടെ ഈ വിഭാഗത്തിൽ സൗദി അറേബ്യ വിലക്കേർപ്പെടുത്തിയ ആഫ്രിക്കൻ രാജ്യങ്ങളുടെ എണ്ണം 15 ആയി. യാത്രാ വിലക്കേർപ്പെടുത്തിയ രാജ്യങ്ങളിൽ നിന്നും സൗദിയിലേക്ക് പ്രവേശിക്കുന്നതിന് നിലവിൽ വിലക്കേർപ്പെടുത്താത്ത രാജ്യങ്ങളിൽ 14 ദിവസം താമസിക്കേണ്ടത് നിർബന്ധമാണ്. ഇവർ സൗദിയിലെത്തിയതിനു ശേഷം അഞ്ച് ദിവസം ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീനിൽ കഴിയണം. രാജ്യത്തെത്തി 24 മണിക്കൂറിനുള്ളിലും അഞ്ചാം ദിവസവും ഇവർ പി.സി.ആർ കൊവിഡ് പരിശോധന നടത്തുകയും വേണം.
