സൗദിയിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ 11,955 പ്രവാസികളെ നാടുകടത്തി
താമസ, തൊഴില്‍ നിയമലംഘകരും അതിര്‍ത്തി സുരക്ഷാ നിയമലംഘകരുമാണ് പിടിയിലായത്.

റിയാദ്: തൊഴിൽ, താമസ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിച്ച 11,955 പ്രവാസികളെ സൗദിയിൽ നിന്ന് നാടുകടത്തി. ജനുവരി ഒമ്പത് മുതൽ 15 വരെയുള്ള കണക്കാണിതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നേരത്തെ പിടിയിലായ ആളുകളെയാണ് ഈ കാലയളവിൽ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കയറ്റിവിട്ടത്. ഇതേ കാലയളവിൽ 21,485 ഓളം നിയമലംഘകരാണ് പുതുതായി പിടിയിലായത്.
സുരക്ഷാസേനയുടെ വിവിധ യൂനിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടും (ജവാസത്ത്) നടത്തിയ സംയുക്ത ഫീൽഡ് പരിശോധനയിൽ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നാണ് ഇവരെ പിടികൂടിയത്. 13,592 പേരും ഇഖാമ പുതുക്കാതെയും ഹുറൂബ് കേസും മറ്റുമായി താമസനിയമം ലംഘിച്ചവരാണ്. 4,853 അതിർത്തി സുരക്ഷാലംഘകരും 3,070 തൊഴിൽ നിയമലംഘകരുമാണ്.
രാജ്യത്തേക്ക് അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 1,568 പേർ അറസ്റ്റിലായി. ഇതിൽ 50 ശതമാനവും എത്യോപ്യൻ പൗരന്മാരാണ്. 47 ശതമാനം യമനികളും മൂന്ന് ശതമാനം മറ്റ് രാജ്യക്കാരും. അനധികൃതമായി രാജ്യത്തുനിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെ 64 പേർ അറസ്റ്റിലായി. താമസ, ജോലി, അതിർത്തി സുരക്ഷാ നിയമലംഘകർക്ക് വിവിധ സഹായങ്ങൾ നൽകിയ 16 പേർ വേറെയും പിടിയിലായിട്ടുണ്ട്. നിലവിൽ നടപടികൾ നേരിടുന്ന 33,007 നിയമലംഘകരിൽ 30,335 പുരുഷന്മാരും 2,672 സ്ത്രീകളുമാണ്. പിടിക്കപ്പെട്ട വിദേശികളിൽ 25,164 പേരെ അവരുടെ യാത്രാരേഖകൾ ലഭിക്കുന്നതിന് അതത് രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളിലേക്ക് റഫർ ചെയ്തു. ഇവരിൽ 2,864 പേരെ നിലവിൽ തിരിച്ചയക്കാനുള്ള തയ്യാറെടുപ്പിലാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം