സൗദിയിൽ നിയമലംഘകർക്കെതിരെ കർശന നടപടി തുടരുന്നു. സൗദി അറേബ്യയിൽ ആഭ്യന്തര മന്ത്രാലയം നടത്തിയ പരിശോധനയിൽ ഒരാഴ്ചയ്ക്കിടെ 20,000-ത്തിലധികം നിയമലംഘകരെ അറസ്റ്റ് ചെയ്തു. താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിനാണ് നടപടി.  

റിയാദ്: സൗദി അറേബ്യയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താനായി ആഭ്യന്തര മന്ത്രാലയം നടത്തുന്ന പരിശോധനകൾ ശക്തമായി തുടരുന്നു. ഏപ്രിൽ 16 മുതൽ 22 വരെയുള്ള ഒരാഴ്ചയ്ക്കിടെ വിവിധ സുരക്ഷാ വകുപ്പുകൾ സംയുക്തമായി നടത്തിയ പരിശോധനയിൽ 20,000-ത്തിലധികം പേരെയാണ് അറസ്റ്റ് ചെയ്തത്. പിടിയിലായവരിൽ 6,606 പേർ താമസ നിയമങ്ങൾ ലംഘിച്ചവരും 3,510 പേർ അതിർത്തി സുരക്ഷാ ചട്ടങ്ങൾ പാലിക്കാത്തവരും 2,076 പേർ തൊഴിൽ നിയമലംഘനം നടത്തിയവരുമാണ്.

അതിർത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച 1,454 പേരെയും സുരക്ഷാ സേന പിടികൂടിയിട്ടുണ്ട്. ഇതിൽ 67 ശതമാനം പേർ ഇത്യോപ്യൻ പൗരന്മാരും 32 ശതമാനം പേർ യമനികളുമാണ്. കൂടാതെ, അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ച 50 പേരും നിയമലംഘകർക്ക് സഹായം നൽകിയ 22 പേരും അധികൃതരുടെ പിടിയിലായി. നിലവിൽ 33,223 പ്രവാസികൾ വിവിധ നിയമനടപടികൾക്ക് വിധേയരായിട്ടുണ്ട്. ഇതിൽ 17,368 പേരെ ഇതിനോടകം നാടുകടത്തിക്കഴിഞ്ഞു. ബാക്കിയുള്ളവരിൽ 20,318 പേരെ യാത്രാ രേഖകൾ ശരിയാക്കുന്നതിനായി അതത് രാജ്യങ്ങളിലെ എംബസികളിലേക്ക് റഫർ ചെയ്തിരിക്കുകയാണ്.