സൗദിയില്‍ വന്‍ തോതില്‍ മാരക ലഹരിമരുന്ന് കടത്താന്‍ ശ്രമം. ട്രക്ക് ഡ്രൈവറായ ലൗലി റാണ ദുബായില്‍ നിന്ന് സൗദിയിലേക്ക് വരുന്നതിനിടെയാണ് അധികൃതരുടെ പിടിയിലാകുന്നത്.

റിയാദ്: സൗദി അറേബ്യയിലേക്ക് വന്‍ തോതില്‍ മാരക ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച കേസില്‍ പിടിയിലായ ഇന്ത്യന്‍ പൗരന്‍റെ വധശിക്ഷ നടപ്പാക്കി. പഞ്ചാബ് സ്വദേശിയായ ലൗലി റാണയുടെ ശിക്ഷയാണ് കിഴക്കന്‍ പ്രവിശ്യയില്‍ വെച്ച് നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ട്രക്ക് ഡ്രൈവറായ ലൗലി റാണ ദുബായില്‍ നിന്ന് സൗദിയിലേക്ക് വരുന്നതിനിടെയാണ് അധികൃതരുടെ പിടിയിലാകുന്നത്. ഇയാള്‍ ഓടിച്ചിരുന്ന വാഹനത്തില്‍ ഒളിപ്പിച്ച നിലയില്‍ വന്‍തോതില്‍ മെത്താംഫെറ്റാമിന്‍ ഗുളികകള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതിക്ക് വിചാരണ കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. അപ്പീല്‍ കോടതിയും സുപ്രീം കോടതിയും വിചാരണ കോടതിയുടെ വിധി ശരിവെച്ചതോടെയാണ് ശിക്ഷ നടപ്പാക്കിയത്. രാജ്യത്തേക്ക് മയക്കുമരുന്ന് എത്തിക്കുന്നവര്‍ക്കും അത് വിതരണം ചെയ്യുന്നവര്‍ക്കും ഉപയോഗിക്കുന്നവര്‍ക്കുമുള്ള ശക്തമായ മുന്നറിയിപ്പാണ് ഈ നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.