ചില വലിയ രാഷ്ട്രീയ പ്രഖ്യാപനങ്ങൾ നടത്തി ലോകത്തെ ഞെട്ടിക്കുകയും ചെയ്തു ട്രംപ്
റിയാദ്: സന്ദർശനം പൂർത്തിയാക്കി റിയാദിൽനിന്ന് ഖത്തറിലേക്ക് പുറപ്പെട്ട അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സൗദിയിൽനിന്ന് നേടിയത് കൈനിറയെ. 14000 കോടി ഡോളറിന്റെ ഏറ്റവും വലിയ ആയുധം വാങ്ങലടക്കമുള്ള പ്രതിരോധ ഇടപാടുകൾ ഉൾപ്പടെ 30,000 കോടി ഡോളറിന്റെ വിവിധ കരാറുകളും 60,000 കോടി ഡോളറിന്റെ സംയുക്ത നിക്ഷേപവും നേടിയാണ് ട്രംപിന്റെ മടക്കം. അതിനൊപ്പം ചില വലിയ രാഷ്ട്രീയ പ്രഖ്യാപനങ്ങൾ നടത്തി ലോകത്തെ ഞെട്ടിക്കുകയും ചെയ്തു ട്രംപ്. സിറിയക്കെതിരായ മുഴുവൻ ഉപരോധങ്ങളും പിൻവലിക്കുമെന്നും സൗദി കിരീടാവകാശിയുടെ അഭ്യർഥന മാനിച്ചാണ് അതെന്നും നിക്ഷേപ സമ്മേളനത്തിൽ സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി.
അമീർ മുഹമ്മദ് ബിൻ സൽമാൻ ആവശ്യപ്പെടുന്നത് എന്തും ചെയ്യുമെന്ന് തുറന്നുപറഞ്ഞ അദ്ദേഹം സൗദി അറേബ്യയെ മാറ്റങ്ങളുടെ പാതയിൽ മുന്നോട്ട് നയിക്കുന്ന കിരീടാവകാശിയുടെ കഠിനാധ്വാനത്തെ പ്രശംസിക്കുകയും ചെയ്തു. രാത്രിയിൽ താങ്കൾക്ക് ഉറങ്ങാൻ സമയം കിട്ടുന്നുണ്ടോ എന്ന് ട്രംപ് കിരീടാവകാശിയോട് ചോദിച്ചത് കൗതുകം നിറഞ്ഞ വാർത്തയുമായി.
35 വർഷത്തിന് ശേഷം സിറിയൻ, അമേരിക്കൻ പ്രസിഡൻറുമാർ കൂടിക്കാഴ്ച നടത്തിയ അപൂർവത സംഭവത്തിനും റിയാദ് സാക്ഷിയായി. സിറിയൻ പ്രസിഡൻറ് അഹ്മദ് അൽഷാരായും ഡോണൾഡ് ട്രംപും റിയാദ് കിങ് അബ്ദുൽ അസീസ് ഇൻറർനാഷനൽ കൾച്ചറൽ സെൻററിൽ ഗൾഫ്-യുഎസ് ഉച്ചകോടിയോട്അനുബന്ധിച്ചാണ് കൂടിക്കാഴ്ച നടത്തിയത്. സൗദി കിരീടാവകാശിയും ചർച്ചയിൽ പങ്കെടുത്തു.
ഒന്നര ദിവസത്തെ സന്ദർശനത്തിനിടയിൽ ട്രംപ് സൗദി-യു.എസ് നിക്ഷേപ ഫോറത്തിലും ഗൾഫ്-യുഎസ് ഉച്ചകോടിയിലും പങ്കെടുത്തും കിരീടാവകാശിയും വിവിധ രാഷ്ട്രത്തലവന്മാരുമായി പ്രത്യേകം കൂടിക്കാഴ്ചകൾ നടത്തിയുമാണ് റിയാദിനോട് യാത്ര പറഞ്ഞത്. സൗദി പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഹൃദ്യമായ യാത്രയയപ്പാണ് നൽകിയത്.


