കൊവിഡ് വാക്സിൻ ഡോസുകൾ പൂർത്തിയാക്കാത്തവർ സൗദിയിലേക്ക് പ്രവേശിക്കുമ്പോഴുള്ള ഹോട്ടല്‍, ഹോം ക്വാറന്റീനുകൾ ഒഴിവാക്കി. രാജ്യത്തേക്ക് പ്രവേശിക്കാൻ  നെഗറ്റീവ് പി.സി.ആർ അല്ലെങ്കില്‍ ആന്റിജൻ പരിശോധന ഫലവും  ഇനി ആവശ്യമില്ല.

റിയാദ്: സൗദി അറേബ്യയിലെ (Saudi Arabia) കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ (Covid restrictions) പിൻവലിച്ചു. തുറസായ സ്ഥലങ്ങളില്‍ മാസ്‍ക് ധാരണവും സാമൂഹിക അകലം പാലനവും (social distance and wearing masks outdoor) ഒഴിവാക്കി. എന്നാല്‍ അടച്ചിട്ട റൂമുകൾക്കകത്ത് (indoors) മാസ്‍ക് ധരിക്കണം. 

കൊവിഡ് വാക്സിൻ ഡോസുകൾ പൂർത്തിയാക്കാത്തവർ സൗദിയിലേക്ക് പ്രവേശിക്കുമ്പോഴുള്ള ഹോട്ടല്‍, ഹോം ക്വാറന്റീനുകൾ ഒഴിവാക്കി. രാജ്യത്തേക്ക് പ്രവേശിക്കാൻ നെഗറ്റീവ് പി.സി.ആർ അല്ലെങ്കില്‍ ആന്റിജൻ പരിശോധന ഫലവും ഇനി ആവശ്യമില്ല. മക്കയിലെ മസ്ജിദുൽ ഹറം, മദീനയിലെ മസ്ജിദുന്നബവി എന്നിവിടങ്ങളിലും രാജ്യത്തെ മറ്റു പള്ളികളിലും സാമൂഹിക അകലം പാലിക്കൽ ഒഴിവാക്കി. എന്നാൽ ഇവിടങ്ങളിൽ മാസ്‍ക് ധരിക്കേണ്ടത് നിർബന്ധമാണ്. ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ഇളവുകള്‍ ഇതിനോടകം നിലവില്‍ വന്നു. രാജ്യത്തേത്ത് സന്ദര്‍ശക വിസകളില്‍ വരുന്നവര്‍ കൊവിഡ് രോഗ ബാധിതരായാല്‍ അതിന്റെ ചികിത്സയ്‍ക്ക് ആവശ്യമായ ഇന്‍ഷുറന്‍സ് എടുത്തിരിക്കണം.

യുഎഇയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു
അബുദാബി: യുഎഇയിലെ സര്‍ക്കാര്‍ മന്ത്രാലയങ്ങൾക്കും ഫെഡറൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുമുള്ള (ministries and federal authorities) റമദാൻ മാസത്തിലെ (Month of Ramadan) ഔദ്യോഗിക പ്രവൃത്തി സമയം (official working hours) യുഎഇ സർക്കാർ പ്രഖ്യാപിച്ചു. ഇതനുസരിച്ച് റമദാനില്‍ ഔദ്യോഗിക പ്രവൃത്തി സമയം തിങ്കൾ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ ഒന്‍പത് മണി മുതൽ ഉച്ചയ്‍ക്ക് ശേഷം 2.30 വരെയും വെള്ളിയാഴ്ചകളിൽ രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ചയ്‍ക്ക് 12 മണി വരെയും ആയിരിക്കും.

വെള്ളിയാഴ്ചകളില്‍ താമസ സ്ഥലങ്ങളില്‍ ഇരുന്ന് ജോലി ചെയ്യുന്നതിനുള്ള ഫ്ലെക്സിബിൾ, റിമോട്ട് വര്‍ക്കിങ് രീതികള്‍ അനുവദിക്കും. ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾക്ക് അനുസൃതമായിട്ടായിരിക്കും ഇത്. ആകെ ജീവനക്കാരുടെ 40 ശതമാനം പേർക്ക് ഇങ്ങനെ താമസ സ്ഥലങ്ങളില്‍ നിന്ന് ജോലി ചെയ്യാനുള്ള അനുമതി ലഭിക്കും. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ അവര്‍ പൂര്‍ത്തിയാക്കേണ്ട നിശ്ചിത ജോലികള്‍ ചെയ്‍ത് തീര്‍ത്തിരിക്കണം. ഇത്തരത്തില്‍ അനുമതി നല്‍കാവുന്ന ജോലികള്‍ ഏതൊക്കെയാണെന്നും അവയില്‍ തന്നെ എന്തൊക്കെ ചുമതലകളാണ് ഇത്തരത്തില്‍ നിറവേറ്റാനാവുന്നതെന്നും അധികൃതര്‍ കണ്ടെത്തും.

സൗദി അറേബ്യയിൽ പുതിയ കൊവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞു
റിയാദ്: സൗദി അറേബ്യയിൽ പുതിയ കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് തുടരുന്നു. പുതിയതായി 283 പുതിയ രോഗികളും 525 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 7,47,119 ഉം രോഗമുക്തരുടെ എണ്ണം 7,26,876 ഉം ആയി. ഒരു മരണവും പുതുതായി റിപ്പോർട്ട് ചെയ്തു. 

രാജ്യത്തെ ആകെ മരണം 9,006 ആയി. നിലവിൽ 11,237 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 443 പേരുടെ നില ഗുരുതരമാണ്. ഇവരെ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സൗദി അറേബ്യയിൽ നിലവിലെ കൊവിഡ് മുക്തി നിരക്ക് 97.29 ശതമാനവും മരണനിരക്ക് 1.20 ശതമാനവുമാണ്. 

രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് - 75, ജിദ്ദ - 31, ത്വാഇഫ് - 17, ദമ്മാം - 17, മദീന - 15, മക്ക - 11, അബഹ - 10, ഹുഫൂഫ് - 10. സൗദി അറേബ്യയിൽ ഇതുവരെ 6,12,90,354 ഡോസ് കൊവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,00,11,543 ആദ്യ ഡോസും 2,42,67,841 രണ്ടാം ഡോസും 1,00,10,970 ബൂസ്റ്റർ ഡോസുമാണ്.