Hajj 2022 : അനുമതി പത്രമില്ലാതെ ഹജ്ജ് ചെയ്യാനെത്തിയാൽ രണ്ട് ലക്ഷം പിഴ
ഹജ്ജുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളും മുറുകെ പിടിക്കാന്‍ അദ്ദേഹം സ്വദേശികളോടും വിദേശികളോടും ആവശ്യപ്പെട്ടു.
റിയാദ്: അനുമതി പത്രമില്ലാതെ (തസ്‌രീഹ്) ഹജ്ജ് ചെയ്യാനെത്തിയാൽ രണ്ട് ലക്ഷത്തോളം രൂപ (10,000 റിയാൽ) പിഴ ചുമത്തുമെന്ന് സൗദി അറേബ്യയിലെ പൊതുസുരക്ഷ വക്താവ് കേണല്‍ സാമി അല്‍ ശുവൈറഖ് പ്രസ്താവനയിൽ അറിയിച്ചു. ഹജ്ജുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളും മുറുകെ പിടിക്കാന്‍ അദ്ദേഹം സ്വദേശികളോടും വിദേശികളോടും ആവശ്യപ്പെട്ടു.
നിയമ ലംഘകരെ പിടികൂടാന്‍ പുണ്യസ്ഥലങ്ങളിലും മറ്റു പ്രദേശങ്ങളിലും റോഡരുകുകളിലും സുരക്ഷാ ഉദ്യോഗസ്ഥന്മാര്‍ ഉണ്ടെന്നും പിടിക്കപ്പെടുന്നവര്‍ക്ക് കടുത്ത പിഴ ചുമത്തുമെന്നും അദ്ദേഹം അറിയിച്ചു.
Read also: ചരിത്രം സൃഷ്ടിച്ച് ജിദ്ദ സീസൺ; പരിപാടികൾ ആസ്വദിച്ചത് 50 ലക്ഷം ആളുകൾ
മാസപ്പിറവി കണ്ടു; ഗള്‍ഫില്‍ ബലിപെരുന്നാൾ ജൂലൈ ഒമ്പതിന്
റിയാദ്: സൗദി അറേബ്യയിൽ ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായി. ഇതോടെ ബലിപെരുന്നാൾ ജൂലൈ ഒമ്പതിനാണെന്ന് ഉറപ്പായി. ഹജ്ജിലെ പ്രധാന ചടങ്ങായ അറഫ ദിനം ജൂലൈ എട്ടിനായിരിക്കും ആയിരിക്കും. സൗദി അറേബ്യയിലെ തുമൈർ എന്ന സ്ഥലത്താണ് ഇന്ന് മാസപ്പിറവി ദൃശ്യമായത്.
ഹിജ്റ കലണ്ടറിലെ അവസാന മാസമായ ദുൽഖഅ്ദ് ഇന്ന് (ജൂണ്‍ - 29) അവസാനിക്കുകയും ദുൽഹജ്ജ് മാസം നാളെ (ജൂണ്‍ - 30) തുടങ്ങുകയും ചെയ്യും. അറബി മാസം ദുല്‍ഹജ്ജ് പത്തിനാണ് ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്. ഒമാനിലും ബലി പെരുന്നാള്‍ ജൂലൈ ഒന്‍പതിന് തന്നെയായിരിക്കുമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. സൗദി അറേബ്യയില്‍ ബുധനാഴ്ച വൈകുന്നേരം മാസപ്പിറവി നിരീക്ഷിക്കണമെന്ന് സുപ്രീം കോടതി ആഹ്വാനം ചെയ്‍തിരുന്നു.
യുഎഇയില്‍ ബലിപെരുന്നാളിന് നാല് ദിവസത്തെ അവധി ലഭിച്ചേക്കും. ജൂലൈ എട്ട് മുതല്‍ 11 വരെ രാജ്യത്തെ പൊതുമേഖലയ്ക്ക് അവധിയായിരിക്കുമെന്നാണ് സൂചന. സൗദി അറേബ്യയിലെ ബാങ്കുകൾക്കും ബലിപെരുന്നാൾ പ്രമാണിച്ചുള്ള അവധി ദിനങ്ങൾ പ്രഖ്യാപിച്ചിരുന്നു. ബാങ്കുകൾ, അവയുടെ ശാഖകൾ, അനുബന്ധ ഓഫീസുകൾ, മണി എക്സ്ചേഞ്ച് സെന്ററുകൾ എന്നിവയുടെ അവധി ദിനങ്ങളാണ് സൗദി സെൻട്രൽ ബാങ്ക് (സാമ) തിങ്കളാഴ്ച പ്രഖ്യാപിച്ചത്.