പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ കർശന സാമ്പത്തിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനൊരുങ്ങി സൗദി അറേബ്യ
ഈ വര്‍ഷം ജൂലൈ മുതല്‍ മൂല്യവര്‍ധിത നികുതി അഞ്ച് ശതമാനത്തില്‍ നിന്നും 15 ശതമാനമായി ഉയര്‍ത്തും. സർക്കാർ, സൈനിക ഉദ്യോഗസ്ഥർക്കുള്ള 1,000 റിയാൽ മാസബത്ത ഇല്ലാതാക്കി. 1,000 ബില്യൻ റിയാലിന്റെ പദ്ധതികൾ റദ്ദാക്കുന്നതുള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ നടപ്പാക്കും.
റിയാദ്: കൊവിഡ് പ്രതിസന്ധിയുടെ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ പരിഹരിക്കാൻ സൗദി അറേബ്യ കർശന സാമ്പത്തിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. നിലവിലുളള അഞ്ച് ശതമാനം വാറ്റ് 15 ശതമാനമായി ഉയര്‍ത്താന്‍ തീരുമാനമായി. സർക്കാർ, സൈനിക ഉദ്യോഗസ്ഥർക്കുള്ള 1,000 റിയാൽ മാസബത്ത ഇല്ലാതാക്കിയതായും ധനകാര്യമന്ത്രിയെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു
ഈ വര്‍ഷം ജൂലൈ മുതല്‍ മൂല്യവര്‍ധിത നികുതി അഞ്ച് ശതമാനത്തില്‍ നിന്നും 15 ശതമാനമായി ഉയര്‍ത്തും. സർക്കാർ, സൈനിക ഉദ്യോഗസ്ഥർക്കുള്ള 1,000 റിയാൽ മാസബത്ത ഇല്ലാതാക്കി. 1,000 ബില്യൻ റിയാലിന്റെ പദ്ധതികൾ റദ്ദാക്കുന്നതുള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ നടപ്പാക്കുമെന്ന് ധനകാര്യ, മന്ത്രി പ്രഫ. മുഹമ്മദ് ബിൻ അബ്ദുല്ലയെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കൊവിഡിനൊപ്പം എണ്ണവില തകര്‍ച്ചയും ഒപെക് അംഗങ്ങളും സഖ്യകക്ഷികളും മുന്നോട്ടുവെച്ച ഉല്‍പ്പാദന നിയന്ത്രണവും സൗദി സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടിയായി.
രാജ്യത്തിന്റെ എണ്ണ വരുമാനം പകുതിയിലധികം കുറഞ്ഞതായി ധനമന്ത്രി പറഞ്ഞു. എണ്ണ-ഇതര വരുമാനത്തിലും ഇടിവുണ്ടായിട്ടുണ്ട്. സാമ്പത്തിക വിടവ് നികത്തുന്നതിനായി കരുതല്‍ ധനശേഖരത്തെയും സൗദി ആശ്രയിച്ചു തുടങ്ങി. സൗദി കേന്ദ്രബാങ്കിന്റെ കരുതല്‍ ധനശേഖരത്തില്‍ മാര്‍ച്ചില്‍ മാത്രം 27 ബില്യണ്‍ ഡോളറിന്റെ കുറവ് വന്നതായി കഴിഞ്ഞ ദിവസം ധനമന്ത്രാലയം വെളിപ്പെടുത്തിയിരുന്നു. ചിലവ് ചുരുക്കുന്നതിന്‍റെ ഭാഗമായി മെഗാ പദ്ധതികള്‍ അടക്കമുള്ള സര്‍ക്കാര്‍ പദ്ധതികള്‍ മന്ദഗതിയിലാക്കുമെന്നും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ മുന്നോട്ടുവെച്ച സാമ്പത്തിക പരിഷ്‌കരണ പദ്ധതിയായ വിഷന്‍ 2030യിലെ ചില പദ്ധതികളും താത്കാലികമായി നിര്‍ത്തിവെക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.