സ്വകാര്യ വിമാന കമ്പനികൾ ഉൾപ്പടെ രാജ്യത്തെ എല്ലാ വിമാന കമ്പനികൾക്കും പുതുക്കിയ വാക്സിനേഷൻ മാർഗ നിർദേശങ്ങൾ നൽകിയിട്ടുണ്ട്
റിയാദ് : ഉംറ തീർത്ഥാടകർക്ക് മെനിഞ്ചൈറ്റിസ് വാക്സിൻ നിർബന്ധമാക്കിക്കൊണ്ടുള്ള തീരുമാനം സൗദി അറേബ്യ പിൻവലിച്ചു. ഇതുസംബന്ധിച്ച സർക്കുലർ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പുറത്തിറക്കി. സ്വകാര്യ വിമാന കമ്പനികൾ ഉൾപ്പടെ രാജ്യത്തെ എല്ലാ വിമാന കമ്പനികൾക്കും പുതുക്കിയ വാക്സിനേഷൻ മാർഗ നിർദേശങ്ങൾ നൽകിയിട്ടുണ്ട്.
നീസീരിയ മെനിഞ്ചിറ്റിഡിസിനെതിരെ എല്ലാ ഉംറ യാത്രക്കാരും വാക്സിനേഷൻ സ്വീകരിക്കണമെന്ന് സൗദി കർശന നിർദേശം പുറപ്പെടുവിച്ചിരുന്നു. ഒന്നോ അതിൽ കൂടുതലോ പ്രായമുള്ള എല്ലാ തീർത്ഥാടകരും പുറപ്പെടുന്നതിന് പത്ത് ദിവസം മുൻപെങ്കിലും മെനിഞ്ചൈറ്റിസ് വാക്സിൻ എടുത്തിരിക്കണമെന്നായിരുന്നു നിർദേശം. കൂടാതെ, ബന്ധപ്പെട്ട അധികാരികളിൽ നിന്ന് അഞ്ച് വർഷം വരെ സാധുതയുള്ള അംഗീകൃത വാക്സിനേഷൻ സർട്ടിഫിക്കറ്റ് കൈപ്പറ്റണമെന്നും അറിയിപ്പിൽ പറഞ്ഞിരുന്നു. എന്നാൽ, തീരുമാനം സൗദി പിൻവലിച്ചതോടെ ഉംറ തീർത്ഥാടകർ ഇനി ഈ വാക്സിനേഷന്റെ തെളിവ് നൽകേണ്ടതില്ല.
read more: സൗദിയിൽ ലൈസൻസ് ഇല്ലാതെ ഭക്ഷ്യ സ്ഥാപനങ്ങൾ പ്രവർത്തിച്ചാൽ 50,000 റിയാൽ വരെ പിഴ
ഇപ്പോൾ മെനിഞ്ചൈറ്റിസ് വാക്സിൻ ഒഴിവാക്കിയിട്ടുണ്ടെങ്കിലും, 65 വയസ്സിനു മുകളിലുള്ളവരും വിട്ടുമാറാത്ത രോഗങ്ങളുള്ളവരും ന്യൂമോകോക്കൽ വാക്സിനേഷൻ എടുക്കണമെന്ന് മാർഗ നിർദേശങ്ങളിൽ പറയുന്നുണ്ട്.
