സ്വദേശിവത്കരണ തീരുമാനങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ നജ്റാനിലെ റെന്റ് എ കാര്‍ സ്ഥാപനങ്ങളിലും ചരക്ക് ഗതാഗത സ്ഥാപനങ്ങളുടെ ഓഫീസുകളിലും പരിശോധന.

റിയാദ്: സൗദി അറേബ്യയില്‍ സ്വദേശിവത്കരണ (Saudisation) തീരുമാനങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ വ്യാപക പരിശോധന. നജ്റാനിലെ വിവിധ നഗരങ്ങളില്‍ കഴിഞ്ഞ ദിവസം സ്വദേശിവത്കരണത്തിനായുള്ള പ്രത്യേക കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരിശോധന നടന്നു. റെന്റ് എ കാര്‍ (Rent a car) സ്ഥാപനങ്ങളിലും ചരക്ക് ഗതാഗത സ്ഥാപനങ്ങളുടെ ഓഫീസുകളിലുമായിരുന്നു പ്രധാനമായും പരിശോധന.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നജ്റാനിലെ സ്വദേശിവത്കരണ കമ്മിറ്റി സെക്രട്ടറി ജനറല്‍ അബ്‍ദുല്ല അല്‍ ദോസരിയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പൊതുഗതാഗത അതോരിറ്റി ഉദ്യോഗസ്ഥരും പരിശോധനകളില്‍ പങ്കെടുത്തു. നജ്റാനിലും ശറൂറയിലും ഹബൂനയിലും പ്രവര്‍ത്തിക്കുന്ന 42 റെന്റ് എ കാര്‍ സ്ഥാപനങ്ങളിലും ഏതാനും ചരക്ക് ഗതാഗത കമ്പനികളിലും കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥ സംഘമെത്തി പരിശോധന നടത്തി. ഇവിടങ്ങളില്‍ 42 സ്വദേശികളും 28 പ്രവാസികളും ജോലി ചെയ്യുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ മേഖലകളില്‍ 78 ശതമാനം സ്വദേശിവത്കരണം ഇതിനോടകം നടപ്പിലായിട്ടുണ്ട്. നിശ്ചിത ശതമാനം സ്വദേശികളെ നിയമിക്കാത്തതായി കണ്ടെത്തിയ രണ്ട് സ്ഥാപനങ്ങള്‍ക്ക് അധികൃതര്‍ നോട്ടീസ് നല്‍കി. ഇവിടെ സ്വദേശികള്‍ക്ക് ലഭ്യമായ തൊഴില്‍ അവസരങ്ങളും അധികൃതര്‍ പരിശോധിച്ചു.