സൗദി അറേബ്യയില്‍ സിംഹങ്ങളെ വളര്‍ത്തിയ ഒരാള്‍ കൂടി അറസ്റ്റില്‍
അല്‍ ശുഖയിലെ ഒരു ഇസ്‍തിറാഹയില്‍ സിംഹങ്ങളെ വളര്‍ത്തുന്നതായി ഒരു സൗദി പൗരന്‍ അല്‍ ഖസീം പൊലീസില്‍ വിവരം നല്‍കുകയായിരുന്നു.
റിയാദ്: സൗദി അറേബ്യയില്‍ സിംഹങ്ങളെ വളര്‍ത്തിയ ഒരാള്‍ കൂടി അറസ്റ്റിലായി. അല്‍ ഖസീമിലെ അല്‍ ശുഖ ഡിസ്‍ട്രിക്ടില്‍ നിന്നാണ് സൗദി പൗരനെ അറസ്റ്റ് ചെയ്‍തത്. ഇവിടുത്തെ ഒരു ഇസ്‍തിറാഹയില്‍ നാല് സിംഹങ്ങളെയാണ് ഇയാള്‍ വളര്‍ത്തിയിരുന്നത്.
രാജ്യത്തെ സുരക്ഷാ വകുപ്പുകളുമായി സഹകരിച്ച് സൗദി നാഷണല്‍ സെന്റര്‍ ഫോര്‍ വൈല്‍ഡ്‍ലൈഫാണ് റെയ്ഡ് നടത്തിയത്. അല്‍ ശുഖയിലെ ഒരു ഇസ്‍തിറാഹയില്‍ സിംഹങ്ങളെ വളര്‍ത്തുന്നതായി ഒരു സൗദി പൗരന്‍ അല്‍ ഖസീം പൊലീസില്‍ വിവരം നല്‍കുകയായിരുന്നു. റെയ്‍ഡില്‍ കണ്ടെത്തിയ നാല് സിംഹങ്ങളെ നാഷണല്‍ സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫിന് കീഴിലുള്ള സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. സിംഹങ്ങളെ വളര്‍ത്തിയയാളെ തുടര്‍ നിയമ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്‍തു. വന്യമൃഗങ്ങളെ വളര്‍ത്തുന്നതിന് സൗദി അറേബ്യയില്‍ കര്‍ശന വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. പിടിക്കപ്പെടുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷയും മൂന്ന് കോടി റിയാല്‍ വരെ പിഴയുമാണ് ശിക്ഷ ലഭിക്കുക.
Read also: യുഎഇയില്‍ കെട്ടിടത്തിന്റെ 14-ാം നിലയില്‍ നിന്ന് താഴെ വീണ് പ്രവാസി ബാലന്‍ മരിച്ചു
സ്വകാര്യ റിസോർട്ടിൽ എട്ട് സിംഹങ്ങളും ചെന്നായയും; ഉടമസ്ഥന്‍ പൊലീസ് കസ്റ്റഡിയില്‍
റിയാദ്: സൗദി പൗരൻറെ സ്വകാര്യ റിസോർട്ടിൽ കണ്ടെത്തിയത് അനധികൃതമായി വളർത്തിയിരുന്ന എട്ട് സിംഹങ്ങളെയും ഒരു ചെന്നായയെയും. റിയാദിന് സമീപം മുസാഹ്മിയ എന്ന സ്ഥലത്തെ റിസോർട്ടിൽനിന്ന് പൊലീസും പരിസ്ഥിതി സുരക്ഷക്കുള്ള പ്രത്യേക സേനയും ചേർന്ന് ഇയാളെയും മൃഗങ്ങളെയും കസ്റ്റഡിയിലെടുത്തു. മൃഗങ്ങളെ ദേശീയ വന്യജീവി വികസന കേന്ദ്രത്തിലേക്ക് മാറ്റി. റിസോർട്ട് ഉടമയായ സൗദി പൗരനെ മേൽനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.