സൗദി അറേബ്യയില്‍ സയാമിസ് ഇരട്ടകളെ വിജയകരമായി വേർപ്പെടുത്തി
ഇടുപ്പും സുഷുമ്‍നാ നാഡിയുടെ താഴ്ഭാഗവും ഒട്ടിപ്പിടിച്ച നിലയിലുള്ള കുട്ടികളെ വേര്‍പ്പെടുത്താനുള്ള ഓപ്പറേഷന്‍ ഏഴു ഘട്ടങ്ങളായാണ് പൂര്‍ത്തിയായത്.
റിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിർദേശാനുസരണം സൗദി അറേബ്യയില്‍ സയാമിസ് ഇരട്ടകളെ ഏഴു മണിക്കൂർ നീണ്ട സങ്കീർണമായ ശസ്ത്രക്രിയയിലൂടെ വിജയകരമായി വേർപ്പെടുത്തി. ഇടുപ്പും സുഷുമ്‍നാ നാഡിയുടെ താഴ്ഭാഗവും ഒട്ടിപ്പിടിച്ച നിലയിലുള്ള കുട്ടികളെ വേര്‍പ്പെടുത്താനുള്ള ഓപ്പറേഷന്‍ ഏഴു ഘട്ടങ്ങളായാണ് പൂര്‍ത്തിയായത്.
സ്‍പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ അടക്കം 28 അംഗ മെഡിക്കല്‍ സംഘമാണ് ഓപ്പറേഷന്‍ നടത്തിയത്. സൗദിയിൽ സയാമിസ് ഇരട്ടകളെ വേർപ്പെടുത്താൻ നടത്തുന്ന 53-ാമത്തെ ശസ്ത്രക്രിയയാണിതെന്ന് സൗദി റോയൽ കോർട്ട് ഉപദേഷ്ടവും കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയിഡ് ആൻഡ് റിലീഫ് സെന്റര്‍ സൂപ്പര്‍വൈസർ ജനറലും സയാമിസ് ഇരട്ടകൾക്ക് വേർപ്പെടുത്തൽ ശസ്ത്രിയകൾ നടത്തുന്ന മെഡിക്കൽ സംഘം മേധാവിയുമായ ഡോ. അബ്ദുല്ല അൽറബീഅ പറഞ്ഞു.
പുതു ജീവിതം നല്‍കിയ ഡോക്ടറെ കാണാന്‍ 15 വര്‍ഷങ്ങള്‍ക്ക് ശേഷം സഫയും മര്‍വയുമെത്തി
റിയാദ്: തങ്ങളെ വേര്‍പെടുത്തി പുതുജീവിതം സമ്മാനിച്ച ഡോക്ടറെ കാണാന്‍ 15 വര്‍ഷങ്ങള്‍ക്ക് ശേഷം സഫയും മര്‍വയും റിയാദിലെത്തി. കൈക്കുഞ്ഞുങ്ങളായിരുന്നപ്പോള്‍ റിയാദില്‍ വേര്‍പെടുത്തല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായ ഒമാനി സയാമീസ് ഇരട്ടകളാണ് വര്‍ഷങ്ങള്‍ക്കിപ്പുറം ഡോക്ടറെ കാണാനെത്തിയത്. മാതാപിതാക്കളോടൊപ്പമാണ് ഇവര്‍ ശസ്ത്രക്രിയാ തലവനായ ഡോ. അബ്ദുല്ല അല്‍റബീഅയെ കാണാന്‍ ഒമാനില്‍ നിന്ന് റിയാദിലെത്തിയത്.
2007ല്‍ റിയാദിലെ നാഷണല്‍ ഗാര്‍ഡിന്റെ കിങ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയില്‍ തലയോട്ടികളും മസ്തിഷ്‌കവും പരസ്പരം ഒട്ടിച്ചേര്‍ന്ന നിലയിലായിരുന്നു സഫയെയും മര്‍വയെയും ശസ്ത്രക്രിയയ്ക്കായി എത്തിച്ചത്. തുടര്‍ന്ന് നടത്തിയ വേര്‍പെടുത്തല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. വൈദ്യപരിശോധനയുടെ തുടര്‍ നടപടികള്‍ക്കായാണ് ഇപ്പോള്‍ അവര്‍ സൗദിയിലെത്തിയത്.