ഒരു വിദേശ തൊഴിലാളിക്ക് തൊഴിലുടമയോ ജോലി ചെയ്യുന്ന സ്ഥാപനമോ മാസം 800 റിയാൽ ലെവി അടയ്ക്കണമെന്നാണ് സൗദിയിലെ തൊഴിൽ നിയമം. ഈ ബാധ്യതയാണ് കൊവിഡ് കാലത്ത് സ‍ർക്കാർ ഏറ്റെടുത്തത്. 

റിയാദ്: സൗദി അറേബ്യയിലെ വ്യവസായ സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികളുടെ ലെവി ഇളവ് 2025 ഡിസംബർ 31 വരെ ദീർഘിപ്പിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ജിദ്ദയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് പ്രവാസികൾക്ക് കൂടി സഹായകരമായ സുപ്രധാന തീരുമാനമെടുത്തത്. 

വിദേശതൊഴിലാളികളുടെ പേരിൽ തൊഴിലുടമകൾ സൗദി മാനവവിഭവശേഷി മന്ത്രാലയത്തിൽ അടയ്ക്കേണ്ട ഈ തുക സർക്കാർ നൽകുന്നത് തുടരാനാണ് തീരുമാനം. കോവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക മാന്ദ്യത്തിൽനിന്ന് കരകയറാനും വ്യവസായ മേഖലയ്ക്ക് ഉത്തേജനം നൽകാനും രണ്ടുവർഷം മുമ്പ് സർക്കാർ പ്രഖ്യാപിച്ച ഈ ആനുകൂല്യം ഏതാനും മാസങ്ങൾക്കുള്ളിൽ അവസാനിക്കാനിരിക്കെയാണ് അടുത്ത വർഷം അവസാനത്തേക്ക് നീട്ടിയത്. 

ഇത് വൻതോതിൽ സൗദി അറേബ്യയിലെ വ്യവസായ മേഖലക്ക് ഉണർവും പ്രയോജനവും നൽകുമെന്നാണ് വിലയിരുത്തൽ. ഒരു വിദേശ തൊഴിലാളിക്ക് മേലുള്ള പ്രതിമാസ ലെവി 800 റിയാലാണ്. സൗദി തൊഴിൽ നിയമം അനുസരിച്ച് തൊഴിലുടമ അല്ലെങ്കിൽ സ്ഥാപന നടത്തിപ്പുകാരാണ് ഇത് അടയ്ക്കേണ്ടത്. ഈ ബാധ്യതയാണ് സർക്കാർ ഏറ്റെടുത്തിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം